
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ നീക്കിയത്, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു.
മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു. പ്രതിപ്രക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ശിവശങ്കറിനെ നീക്കിയ നടപടി. എന്തുകൊണ്ട് മുൻ ആരോപണങ്ങളുടെ സമയത്ത് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. ബലിയാടുകളെ കൊണ്ട് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതിയാണ് നടക്കുന്നത്. ഈ കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
തന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളൊന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത് വരും. ഇന്റലിജൻസ് റിപ്പോർട്ടുകൾ അവഗണിച്ചു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങൾ അന്വേഷിക്കണം. ഇതൊന്നും അറിയില്ലെങ്കിൽ ആ സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും എം ശിവശങ്കര്‍ ഐടി സെക്രട്ടറിയായി തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam