
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ റബ്‌കോയുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുഖജനാവിലെ പണം പാര്‍ട്ടി ഫണ്ട് പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്‌കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചെന്നിത്തലയുടെ കുറിപ്പ്
സി പി എമ്മിന്‍റെ കെടുകാര്യസ്ഥത മൂലം തകര്‍ച്ച നേരിടുന്ന സ്ഥാപനമായ റബ്കോയെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം പാര്‍ട്ടി ഫണ്ട് പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണ്. കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്‌കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണം. കേരളാ ബാങ്കിന് അംഗീകാരം നല്‍കണമെങ്കില്‍ സംസ്ഥാന സഹകരണബാങ്കിന്‍റെ കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കണമെന്ന റിസര്‍വ്വ് ബാങ്കിന്‍റെ നിര്‍ദേശത്തിന്റെ മറപിടിച്ചാണ് ഈ കള്ളക്കളി.
അഞ്ച് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി സംഘമായ റബ്‌കോയ്ക് നല്‍കിയത്. ഒരു പൈസ പോലും പലിശയിനത്തില്‍ തിരിച്ചടച്ചില്ല. സി പി എം ഭരണത്തില്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നല്‍കിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു റബ്‌കോയുടെ ആദ്യത്തെ ചെയര്‍മാന്‍. സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയില്‍ ഉണ്ടായ വന്‍ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണ്. പ്രളയത്തിന് നടുവില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇത്തരത്തില്‍ നിരവധി ധൂര്‍ത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam