
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന് പിഎസ‍്സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷ എഴുതാൻ യൂണിവേഴ്സിറ്റി കോളേജ് തന്നെ അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പിഎസ്‍സി യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സംഭവമാണു ഉണ്ടായിരിക്കുന്നത്. കേസിലെ കുട്ടു പ്രതിയായ മറ്റൊരു എസ്എഫ്ഐ ഭാരവാഹിക്കും ഇതേ രീതിയിൽ ഉന്നത റാങ്ക് ലഭിച്ചു. ലക്ഷക്കണക്കിനു ഉദ്യോഗാർത്ഥികൾ കണ്ണിലെണ്ണയൊഴിച്ചു പരീക്ഷ എഴുതുമ്പോൾ വളഞ്ഞ വഴിയിലൂടെ റാങ്ക് ലിസ്റ്റിൽ എത്തിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഉള്‍പ്പെട്ട വിജിലൻസ് വിഭാഗം ഉണ്ടായിട്ടും ഇത്തരത്തിൽ ക്രമക്കേട് നടന്നതിൽ ഗൂഢാലോചനയുണ്ട് ഇക്കാര്യങ്ങൾ എല്ലാം അന്വേഷണവിധേയമാക്കേണ്ടതുണ്ട് ഇതിനു സഹായിച്ച ഉദ്യോഗസ്ഥർക്കെതിരേയും കടുത്ത നടപടി വേണം.
അഖിലിനെ കുത്തിയ ഈ പ്രതികളെ രണ്ട് ദിവസം കഴിഞ്ഞിട്ടും പിടികൂടിയിട്ടില്ല. പ്രതികൾക്ക് സർക്കാർ സഹായം ലഭിക്കുന്നുണ്ട്. പൊലീസ് രാഷ്ടീയവത്ക്കരിച്ചതോടെ നോക്കുകുത്തികളായി മാറി. നാട്ടിൽ നീതി നടപ്പിലാക്കാൻ പൊലീസിനു കഴിയുന്നില്ല. എസ്എഫ്ഐ ഗുണ്ടാ സംഘങ്ങങ്ങളായി മാറിയതിനാൽ ആത്മാഭിമാനം ഉള്ളവർ എസ്എഫ്ഐ വിട്ട് പുറത്ത് വരണമെന്നും അദ്ദഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam