
തിരുവനന്തപുരം: എം ജി.സർവകലാശാലയിലെ മാർക്ക് ദാനം പിൻവലിച്ചത് തെറ്റ് അംഗീകരിച്ചതിനുള്ള തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവാകാതിരിക്കില്ലെന്നും ചെന്നിത്തല ആവർത്തിച്ചു. ഈ കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വാദങ്ങളും ശരിയാണെന്ന് ഇതോടെ തെളിഞ്ഞെന്നും ചെന്നിത്തല അവകാശപ്പെട്ടു. മന്ത്രി കെ ടി ജലീലിന് തുടരാനുള്ള അർഹത നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മന്ത്രി രാജിവച്ച് ജുഡീഷ്യ അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
ഇന്നലെയാണ് എം ജി സർവ്വകലാശാലയിലെ വിവാദ മാർക്ക് ദാനം അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്ന് പിൻവലിച്ചത്. മാർക്ക് ദാനം വഴി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാൻ പ്രോ വൈസ് ചാൻസലർ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സിൻഡിക്കേറ്റാണ് തീരുമാനിക്കുകയായിരുന്നു.
മാർക്ക് ദാനത്തിൽ സർക്കാർ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ച് എം ജി സർവ്വകലാശാല തലയൂരിയത്. ബിടെക്ക് അവസാന സെമസ്റ്ററിലെ ഒരു പേപ്പറിന് അഞ്ച് മാർക്ക് സ്പെഷ്യൽ മോഡറേഷൻ നൽകാനായിരുന്നു വിവാദ തീരുമാനം. സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് വൻ മാർക്ക് ദാനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam