
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണ്ണമായിരിക്കുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടൽ നടത്തണമെന്നും രമേശ് ചെന്നിത്തല. ക്രിസ്തുമസ് അവധിക്കാലം വരുന്നതും മകരവിളക്കിന്റെ പശ്ചാത്തലത്തിലും തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും. അന്യ സംസ്ഥാനത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തന്മാര്‍ വരെ പ്രയാസപ്പെടുകയാണ്. അവര്‍ക്ക് പൂര്‍ണ്ണമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ കുറിപ്പ്: ശബരിമലയില്‍ നിന്നും വരുന്ന വാര്‍ത്തകളും അവിടെ നിന്നും വരുന്ന വിളികളും അയ്യപ്പ ഭക്തന്മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ പറ്റിയാണ്. പതിനെട്ടും ഇരുപതും മണിക്കൂര്‍ വരെ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിന് കാത്തു നില്‍ക്കുന്ന അയ്യപ്പ ഭക്തന്മാരുടെ വിഷമതകള്‍ എന്തായിരിക്കും. ആവശ്യത്തിന് കുടിവെള്ളമോ മറ്റ് സൗകര്യങ്ങളോ ഏര്‍പെടുത്താതിന്റെ പേരില്‍ ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണ്ണമായിരിക്കുന്നു. വാഹന പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിസ്സംഗതയാണ്. വിരിവെയ്ക്കാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പോലീസിന്റെ സേവന മുള്‍പ്പെടെ നിരാശാജനകമാണ്. അടിയന്തിരമായി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ശക്തമായ ഇടപ്പെടല്‍ നടത്തണം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ ഏകോപനമുണ്ടാകണം. ക്രിസ്തുമസ് അവധിക്കാലം വരുന്നതും മകരവിളക്കിന്റെ പശ്ചാത്തലത്തിലും തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും. അന്യ സംസ്ഥാനത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തന്മാര്‍ വരെ പ്രയാസപ്പെടുകയാണ്. അവര്‍ക്ക് പൂര്‍ണ്ണമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്...
അതേസമയം, തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ രാത്രി അരമണിക്കൂറും കൂടി ദര്‍ശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് നട അടയ്ക്കും. ഇതോടെ ശബരിമലയിലെ ദര്‍ശന സമയം ഒന്നരമണിക്കൂര്‍ ആണ് കൂട്ടിയിരിക്കുന്നത്. ആദ്യം ഒരു മണിക്കൂര്‍ ആണ് കൂട്ടിയത്. ഉച്ചക്ക് മൂന്നു മണിക്ക് നട തുറക്കും.
പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തി തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തര്‍ക്കം തുടരുന്നതിനിടെ വെര്‍ച്ചല്‍ ക്യൂ എണ്‍പതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് വിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam