
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരെന്ന വിമർശനവുമായി രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സർക്കാരിനെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിൽ, മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് മുന്നോട്ടു പോകണം. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാകുന്നു. റിപ്പോർട്ട് മറച്ചുവെച്ച് ആരെയൊക്കെയോ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിൻ്റേതെന്നും അദ്ദേഹം പറഞ്ഞു.
ഇരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തു വിടണം. ഹൈക്കോടതി ഇന്ന് നടത്തിയ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണം. കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള അവസരം സർക്കാർ ഉണ്ടാക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നിലവിൽ സിനിമാ മേഖലയിലെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെങ്കിലും കൊടുക്കാൻ തയ്യാറാകണം. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയമാണ്. എഡിജിപിയെ മാറ്റാതിരിക്കുന്നതിൽ വലിയ രഹസ്യങ്ങളുണ്ട്. പാർട്ടിക്ക് അകത്തുതന്നെ അഭിപ്രായങ്ങൾ ഉയർന്നിട്ടും എഡിജിപിയെ സംരക്ഷിക്കുന്ന നടപടി ലജ്ജാകരമാണ്. സ്പീക്കറുടെ ആർഎസ്എസ് പരാമർശം നാളെ പാർട്ടി സെക്രട്ടറി ഗോവിന്ദനും പറയുമെന്നും ബിജെപി പ്രധാനപ്പെട്ട പാർട്ടിയാണെന്ന അഭിപ്രായം ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ബിജെപിയുമായിട്ട് സൗഹൃദത്തിലാണ്. യുഡിഎഫിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഈ ബന്ധം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 62 മണ്ഡലങ്ങളിൽ നിന്ന് ബിജെപിയിലേക്ക് വോട്ട് പോയത് സിപിഎമ്മിനാണ്. ഒരു മുതിർന്ന എംപിയും കോൺഗ്രസ് വിട്ടു പോകുന്നില്ല. മുങ്ങാൻ പോകുന്ന കപ്പലാണ് ബിജെപിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam