
ആലപ്പുഴ: കെ റെയിൽ കൊല റെയിലെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). കേരളത്തെ കൊലയ്ക്ക് കൊടുക്കുന്ന റെയിലാണ് കെ റെയില്‍. ഇതിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണ് യുഡിഎഫ് പ്രവർത്തകർ കല്ലുകൾ പിഴുതെറിയുന്നത്. ആളുകളെ കുടിയൊഴിപ്പിക്കാന്‍ സമ്മതിക്കില്ല. പാർട്ടിക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ പിന്നോട്ട് പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. സിൽവർലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാകുന്നു. കെ റെയിലിനെ പിന്തുണയ്ക്കുന്ന, സർക്കാരിന് മംഗള പത്രം എഴുതുന്നവരെ മാത്രമാണ് സംവാദത്തിന് വിളിക്കുന്നത്. യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. എന്ത് എതിർപ്പ് ഉണ്ടായാലും പദ്ധതി നടപ്പാകുമെന്ന് പറയുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
'മകളായി അംഗീകരിച്ചതില്‍ വിരോധം', പിതാവിന്‍റെ രണ്ടാം ഭാര്യയിലെ മകന്‍ ആക്രമിക്കുന്നുവെന്ന് പെണ്‍കുട്ടി
മലപ്പുറം: പെരുമണ്ണയില്‍ (Perumanna) പിതാവിന്‍റെ രണ്ടാമത്തെ ഭാര്യയിലെ മകൻ നിരന്തരം പിന്തുടര്‍ന്ന് ആക്രമിക്കുന്നുവെന്ന് പെൺകുട്ടിയുടെ പരാതി. ഏറെക്കാലം മുമ്പ് ഉപേക്ഷിച്ചുപോയ പിതാവ് മകളായി തന്നെ അംഗീകരിച്ചതാണ് സഹോദരന്‍റെ വിരോധത്തിന് കാരണമെന്നും പെൺകുട്ടി പറഞ്ഞു. പെരുമണ്ണ സ്വദേശി സലീന സഹോദരന്‍ ബാബു ഇര്‍ഫാനെതിരെ പരാതി നല്‍കി. ഫെബ്രുവരി മാസം 27 ന് സഹോദരൻ ബാബു ഇര്‍ഫാൻ കിഴക്കേ ചാത്തല്ലൂരില്‍ വച്ച് മര്‍ദ്ദിച്ചെന്ന് സലീന പറഞ്ഞു. പിതാവുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ റോഡില്‍ വച്ചാണ് ആക്രമിച്ചത്. ആക്രണത്തില്‍ തലയ്ക്കടക്കം പരിക്കുപറ്റി ചികിത്സ തേടേണ്ടി വന്നു.
പിന്നാലെ സഹോദരന് എതിരെ എടവണ്ണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതി ബാബു ഇര്‍ഫാനെതിരെ നിസാര വകുപ്പുകളിലാണ് പൊലീസ് കേസെടുത്തതെന്ന് സലീന എസ് പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇപ്പോഴും സഹോദരൻ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുണ്ടന്നും സംരക്ഷണം തരണമെന്നും സലീന എസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മകളെ അംഗീകരിച്ചതിന്‍റെ പേരില്‍ രണ്ടാം ഭാര്യയും മകനും വീട്ടില്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് സലീനയുടെ പിതാവും പറഞ്ഞു.