
പത്തനംതിട്ട: പാട്ട് ഇനിയും പാടുമെന്ന് റാന്നി യുഡിഎഫ് സ്ഥാനാർഥി പഴകുളം മധു. പോറ്റിയേ കേറ്റിയേ പാരഡി പാട്ട് പാടി പ്രചാരണം നടത്തിയ പഴകുളം മധുവിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അതിനെതിരെയാണ് ഇപ്പോൾ പഴകുളം മധു പ്രതികരിച്ചത്. ശബരിമല സ്വർണകൊള്ള ഇനിയും ഉന്നയിക്കും. ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ലെന്നും പഴകുളം മധു പറഞ്ഞു. പ്രസാദ് കുഴിക്കല ഇതിന് മുന്നേയും കേസ് കൊടുത്തത് സിപിഎം നിർദേശ പ്രകാരമാണ്. ഇതിന് പിന്നിൽ സിപിഎമ്മും റാന്നിയിലെ ഇടതു സ്ഥാനാർത്ഥിയുമാണെന്നും പഴകുളം മധു പ്രതികരിച്ചു.
അതേസമയം പത്തനംതിട്ട റാന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് പഴകുളം മധു. പാരഡിക്കെതിരെ മുൻപ് പരാതി നൽകിയ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പഴകുളം മധുവിനെതിരെയും പരാതി നൽകിയത്. ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം നടത്തുന്നത്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്തുവന്നിരുന്നു. പോറ്റിപ്പാട്ട് പാടിയുള്ള പ്രചാരണം ശരിയല്ലെന്നും ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നുമായിരുന്നു ചൂണ്ടിക്കാട്ടിയത്. പാരഡി പാട്ടിനെതിരെ നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam