
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.
അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്‌ചയായിരിക്കും പരിഗണിക്കുക. തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാൽ, ഹര്‍ജി ബുധനാഴ്ച പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയത്. ഇതിൽ ഒപ്പിട്ടുന്നതിനായാണ് രാഹുൽ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. മുൻകൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മുമ്പായി രാഹുലിന്‍റെ അറസ്റ്റ് ഉണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്ത് നിന്ന് രാഹുൽ പാലക്കാടേക്ക് തിരിച്ചുപോയിരുന്നോ എന്ന കാര്യത്തിലടക്കം വിവരമില്ല. പാലക്കാട് വിട്ടാൽ അത് മുൻകൂര്‍ ജാമ്യത്തെ ബാധിക്കുമെന്നാണ് രാഹുലിന് ലഭിച്ച നിയമോപദേശം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. രാഹുലിന്‍റെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്‍റ് ഫസലും പാലക്കാട് ഉണ്ട്. അതേസമയം, ഫസലിന്‍റെ ഫോണ്‍ കഴിഞ്ഞ ദിവസം മുതൽ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്ന് രാവിലെ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിലെത്തിയിരുന്നു.
ഇതിനിടെ, ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങളും പുറത്തവന്നു.രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നുമാണെന്നും വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നുമാണ് യുവതിയുടെ നിര്‍ണായക മൊഴി. ആദ്യ വിവാഹം നടന്നത് 2024 ആഗസ്റ്റ് 22ന് ക്ഷേത്രത്തിൽ വെച്ചാണെന്നും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും യുവതി പറയുന്നു. നാലു ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്നും ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും യുവതി പറയുന്നു. വിവാഹിതക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നൽകുമെന്ന രാഹുലിന്‍റെ വാദത്തിനെതിരാണ് യുവതിയുടെ മൊഴി. ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ നിര്‍ണായക വിവരങ്ങൾ. അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും ഭർത്താവിന്‍റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ യുവതിയുടെ മൊഴിയടക്കം ഉയര്‍ത്തി പ്രോസിക്യൂഷൻ ജാമ്യ ഹര്‍ജിയെ എതിര്‍ക്കും.
പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നിൽ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. ഫെയ്സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ഈ ബന്ധത്തിനിടയിൽ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും രാഹുൽ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രാഹുലിന്‍റെ വാദം.പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചതെന്നും ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി ഗർഭിണി ആണെങ്കിൽ തന്നെ അതിന് ഉത്തരവാദി ഭർത്താവാണെന്നുമായിരുന്നു രാഹുലിന്‍റെ വാദം. മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് തന്നെ രാഹുലിനെ പിടികൂടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam