
മലപ്പുറം: ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിൻ്റെ സഹോദരിയാണ് ഫാത്തിമ. കേസിൽ ഒന്നാം പ്രതിയായ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.
മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പിവി അൻവറിന്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.
25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam