
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോടതി വിധിക്കും കോൺഗ്രസ് നടപടിക്കും പിന്നാലെ നടന്ന ആദ്യ പൊതുപരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം കോർപ്പറേഷനിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി സർക്കാരിന്‍റെ നേട്ടങ്ങളിലും ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളിലും പ്രസംഗം ഒതുക്കി. ഉദ്ഘാടന ശേഷം വേദിയിൽ ഉണ്ടായിരുന്ന എം മുകേഷ് എംഎൽഎയ്ക്ക് കൈ കൊടുത്താണ് മുഖ്യമന്ത്രി മടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിക്ക് പിന്നാലെ മുകേഷിനെതിരായ ലൈംഗികാതിക്രമ കേസ് സമൂഹമാധ്യമങ്ങളിൽ അടക്കം കോൺഗ്രസ് നേതാക്കൾ വീണ്ടും ചർച്ചയാക്കുകയാണ്. മുകേഷിനെതിരെ സിപിഎം എന്ത് നടപടി സ്വീകരിച്ചെന്നാണ് ചോദ്യം. മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ലെന്നും മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടി വരുമ്പോൾ നോക്കാം എന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
ബലാത്സംഗ കേസില്‍ ജാമ്യം നിഷേധിച്ചതോടെ രാഹുലിനായുള്ള തെരച്ചില്‍ ഈർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേൽണ സംഘം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിലും അന്വേഷണം ഊർജ്ജിതമാക്കിയിടടുണ്ട്. 23 കാരി പരാതി അയച്ച അതേ മെയിലേക്ക് മൊഴിയെടുക്കാൻ സമയം തേടി പൊലിസ് നോട്ടീസയച്ചു. കേരളത്തിന് പുറത്തു താമസിക്കുന്ന പരാതിക്കാരിയെ കുറിച്ചുള്ള വിവര ശേഖരണത്തിന് ശേഷമാണ് പൊലീസ് ഇന്നലെ കേസെടുത്തത്. വിവാഹ ആലോചന നടത്തിയ ശേഷം സംസാരിക്കാനായി വിളിച്ച രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കെപിസിസി പ്രസിഡൻറിന് അയച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. 2023 ലാണ് രാഹുൽ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് എഫ്ഐആർ.