
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്‍കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ. സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും നല്‍കിയ പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറുകയായിരുന്നു. പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് യുവതി നല്‍കിയ പരാതി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയാണ് ഇന്ന് ഉച്ചയോടെ ഇ മെയിൽ വഴി സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം സ്ഥാപിച്ചു, പിന്നീട് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലായി. കൂടുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.
ആദ്യ പരാതി വരുന്നതിന് മുമ്പ് രാഹുലിനെതിരെ എടുത്ത നടപടിയായിരുന്നു ഇതുവരെ കോൺഗ്രസിൻ്റെ പ്രതിരോധം. പാർട്ടിക്ക് ലഭിച്ച പുതിയ പരാതി പൊലീസിന് കൈമാറിയതും സിപിഎമ്മിനെ നേരിടാണ് കോൺഗ്രസ് ആയുധമാക്കുന്നു. പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎക്കെതിരായ കൂടുതൽപരാതി വരുന്നത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്നു. കേസുകളുടെ പുരോഗതി നോക്കിയാകും പാർട്ടിയുടെ അടുത്ത നടപടി.