ഔദ്യോഗിക പട്ടികയിൽ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങൾ കണ്ടെത്താൻ സർക്കാർ, നടപടിക്ക് നിർദ്ദേശം

By Web TeamFirst Published Jul 3, 2021, 7:19 PM IST
Highlights

സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന കണക്കുകളും ജില്ലാതലത്തിൽ കളക്ചർമാർ പുറത്തുവിട്ടിരുന്ന കണക്കും തമ്മിലുണ്ടായിരുന്നത് വലിയ വൈരുധ്യമാണ്.

തിരുവനന്തപുരം: ഔദ്യോഗിക പട്ടികയിൽ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങൾ കണ്ടെത്താനുള്ള നടപടിക്ക് നിർദ്ദേശിച്ച് സർക്കാർ. സർക്കാർ പ്രഖ്യാപിച്ചിട്ടും താഴെ തട്ടിൽ വിട്ടുപോയ മരണങ്ങളുടെ കണക്കെടുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന കണക്കുകളും ജില്ലാതലത്തിൽ കളക്ചർമാർ പുറത്തുവിട്ടിരുന്ന കണക്കും തമ്മിലുണ്ടായിരുന്നത് വലിയ വൈരുധ്യമാണ്. വിവാദം തുടർക്കഥയായതോടെ കളക്ടർമാർ മരണ വിവരം പറയുന്നത് നിർത്തി. ഇപ്പോൾ സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണക്കണക്കളിൽ നിന്ന് വിട്ടുപോയവ കണ്ടെത്താനാണ് നിർദേശം. സർക്കാർ പട്ടികയിലുണ്ടായിട്ടും താഴേത്തട്ടിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളാണ് കണ്ടെത്തുന്നത്. ഡിഎംഒമാർക്കാണ് നിർദേശം.  

അതേസമയം ഔദ്യോഗിക പട്ടികയിൽ വരാത്ത മരണങ്ങളിൽ സമഗ്ര പുനപരിശോധനയെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ഇന്ന് മുതൽ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിച്ചു തുടങ്ങി.ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകള്‍ ആരോഗ്യവകുപ്പ്  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ മുതലായിരുന്നു സർക്കാർ പേരുകൾ പുറത്തുവിടുന്നത് നിർത്തിവെച്ചത്. പട്ടികയ്ക്ക് പുറത്തായ മരണങ്ങളിൽ പരാതികൾ നൽകാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ പറഞ്ഞെങ്കിലും ഇതിനുള്ള പുതിയ ഏതെങ്കിലും സംവിധാനം സർക്കാർ തീരുമാനിച്ചിട്ടില്ല. അതേ സമയം മുഴുവൻ കൊവിഡ് മരണങ്ങളിലും സമഗ്രമായ പരിശോധനയാണ് സർക്കാർ നടത്തേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!