
ആലപ്പുഴ: തിരുത്തിൽ പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ. തൃശ്ശൂർ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഴവുകൾ തിരുത്തണം. ഇസ്മയിലിന് മുന്നിൽ വാതിൽ അടയ്ക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പക്ഷേ അത് അകത്ത് കയറ്റൽ അല്ല. വേദിയിൽ ഇരിക്കാൻ കെ ഇ ഇസ്മയിലിന് യോഗ്യത ഇല്ല. കെ ഇ ഇസ്മയിലിന് ഒപ്പം പന്ന്യൻ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷേ അവർ ഇവിടെ ഉണ്ട്. കെ ഇ ഇസ്മയിൽ പക്ഷേ അങ്ങനെ അല്ലെന്നും പാർട്ടിയെ തുടർച്ചയായി കുറ്റപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഇസ്മയിലിനെ നേരിൽ കണ്ടു, പക്ഷേ ഫലം ഉണ്ടായില്ല. കെ ഇ ഇസ്മയിൽ മാത്രമല്ല പാർട്ടി ഉണ്ടാക്കിയത്. നിരവധി നേതാക്കൾ ചോര നൽകിയതാണ് ഈ പാർട്ടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇസ്മയിൽ തെറ്റ് തിരുത്തിയൽ വാതിൽ തുറക്കും. ഇല്ലെങ്കിൽ ഒരു സന്ധിയില്ല. പാർട്ടിയ്ക്ക് അകത്തു തുടരണം എങ്കിൽ പാർട്ടിയാകണം. പാർട്ടി വിരുദ്ധരുടെ എല്ലാം അനുഭവം ഇതായിരിക്കുെമെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. ലോക്കപ്പ് മർദ്ദനം ശക്തമായി എതിർക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എംആർ അജിത് കുമാറിനെ ഡിജിപി ആക്കുന്നതിൽ എതിർക്കേണ്ട സമയത്ത് എതിർപ്പ് ഉയർത്തും.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. രണ്ടാം തവണയും സമ്മേളനം ഐകകണ്ഠേനയാണ് ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്. അതേ സമയം സിപിഐ സംസ്ഥാന കൌണ്‍സിലിൽ വെട്ടിനിരത്തൽ ഉണ്ടായി. ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെകെ ശിവരാമനെ സംസ്ഥാന കൌണ്‍സിലിൽ നിന്ന് ഒഴിവാക്കി. കൊല്ലത്ത് നിന്നുള്ള ജി എസ് ജയലാലിനെ ഉള്‍പ്പെടുത്തിയില്ല. സോളമന്‍ വെട്ടുകാട്, മീനാങ്കൽ കുമാര്‍ സോളമൻ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.