തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: മോദിക്ക് വീണ്ടും പിണറായിയുടെ കത്ത്

By Web TeamFirst Published Aug 21, 2020, 12:32 AM IST
Highlights

കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ  കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.  വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. 

കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ലെന്നാണു സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി നിലപാടെടുത്തത്. വിമാനത്താവളം ആര് ഏറ്റെടുത്താലും സർക്കാരിന്റെ സഹകരണമില്ലാതെ നടത്താൻ സാധിക്കില്ലെന്നു സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. 

വിമാനത്താവളം  പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്നു യോഗം വിലയിരുത്തി. കൂടുതൽ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തു തരേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളുടെ വിശദാംശങ്ങളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

click me!