
പാലക്കാട്: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് ചൂടാണ്. 2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുന്നത്. പാലക്കാടിന് പുറമെ പുനലൂരിൽ 39.8 ഡിഗ്രി സെൽഷ്യസും തൃശൂർ വെള്ളാണിക്കരയിൽ 39.3 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, ഉയർന്ന ചൂടിനിടയിലും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നത് നേരിയ ആശ്വാസം പകരുന്നു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ ഇന്ന് (22/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (22/04/2026) മുതൽ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam