രണ്ടാം പ്രളയത്തിൽ വീട് തകർന്നവർ എങ്ങോട്ട് പോകണം? ആദ്യ സഹായം പോലും കൊടുത്തില്ല

By Web TeamFirst Published Dec 11, 2019, 9:20 AM IST
Highlights

സർക്കാർ വാഗ്ദാനം നല്‍കിയ പുതിയവീടിനായി മാസങ്ങളായി കാത്തിരുന്നവർ തകർന്ന പഴയവീടുകളിലേക്കുതന്നെ തിരിച്ചുപോകാന്‍ തുടങ്ങി. 

വയനാട്: വയനാട്ടില്‍ പ്രളയാനന്തര പുനരധിവാസ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഈ വർഷത്തെ പ്രളയത്തില്‍ തകർന്ന വീടുകളില്‍ ഒരെണ്ണംപോലും ഇതുവരെ പുതുക്കിപണിയുകയോ അറ്റകുറ്റപണി നടത്തുകയോ ചെയ്തിട്ടില്ല. സർക്കാർ വാഗ്ദാനം നല്‍കിയ പുതിയവീടിനായി മാസങ്ങളായി കാത്തിരുന്നവർ തകർന്ന പഴയവീടുകളിലേക്കുതന്നെ തിരിച്ചുപോകാന്‍ തുടങ്ങി. പലർക്കും അടിയന്തര ധനസഹായമായ പതിനായിരംരൂപപോലും ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ പെരുമഴക്കാലത്ത് അരിമുള പഴഞ്ചോറ്റില്‍കോളനിയിലെ വീടുവിട്ടിറങ്ങിയ കമലയും ഭർത്താവ് രാജനും, കുറേനാള്‍ ക്യാമ്പില്‍ കഴിഞ്ഞെങ്കിലും പിന്നെ വാടകവീട്ടിലേക്ക് മാറി. സർക്കാർ വാഗ്ദാനം ചെയ്ത പുതിയ വീടിനായി മാസങ്ങളോളം കാത്തിരുന്നു. ജോലിയില്ലാത്തതിനാല്‍ ഇപ്പോള്‍ വാടകനല്‍കാന്‍പോലും കൈയില്‍ പണമില്ല. കുടുംബവുമായി പഴയ വീട്ടിലേക്കുതന്നെ തിരിച്ചുപോന്നിരിക്കുകയാണ് ഇരുവരും. രാജന്‍റെ അയല്‍ക്കാരനായ സബിന്‍റെ കാര്യവും വ്യത്യസ്തമല്ല. ഓട്ടോഡ്രൈവറായ സബിന് ഇനിയും വാടക നല്‍കി താമസിക്കാന്‍ നിവൃത്തിയില്ല. അടിയന്തര ധനസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇടിഞ്ഞു താഴ്ന്ന വീടിന് സമീപം ചെറിയൊരു ഷെഡ്ഡ് കെട്ടിയിട്ടുണ്ട്. ഭാര്യയ്ക്കും ഒരുവയസായ മകള്‍ക്കുമൊപ്പം ഇനി ഇവിടെ താമസിക്കാനാണ് തീരുമാനം.

വയനാട്ടില്‍ ഇത്തവണ പ്രളയബാധിതരായി സർക്കാർ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. ഇവരില്‍ 1370 പേർക്ക് ഇനിയും അടിയന്തര ധനസഹായം പോലും ലഭിച്ചിട്ടില്ല. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ കണക്കെടുപ്പുപോലും ഇതുവരെ പൂർത്തിയായിട്ടില്ല. സ്ഥലം കണ്ടെത്താനും പുതിയ വീട് നിർമിക്കാനുമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നതേയുള്ളൂ. അതേസമയം പുനരധിവാസ നടപടികള്‍ ഉടന്‍ പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.


click me!