
തിരുവനന്തപുരം: അരുണാചലില്‍ ഹോട്ടല്‍മുറിയില്‍ മൂന്ന് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മരിച്ചവരിലൊരാളായ ആര്യയുടെ ബന്ധുവിന്‍റെ പ്രതികരണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആര്യയുടെ ബന്ധു ആവശ്യപ്പെടുന്നത്.
ആര്യയെ ട്രാപ് ചെയ്ത് കൊണ്ടുപോയതായും ആരോപിക്കുന്നുണ്ട്. മരിച്ച ദമ്പതികളില്‍ ദേവിയുമായി ആര്യ നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇദ്ദേഹം അറിയിക്കുന്നു.
നവീനിലേക്കാണ് ആര്യയുടെ ബന്ധുക്കളുടെ സംശയം നീളുന്നത്. നവീൻ ആയിരിക്കാം എല്ലാത്തിനും പിന്നില്‍, ആര്യയുടെ സ്വഭാവത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധു അറിയിച്ചു.
മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. മരിച്ച നവീനും ഭാര്യ ദേവിക്കുമൊപ്പം ആര്യ ഗുവാഹത്തിയിലേക്ക് പോയതായിരുന്നു. ആര്യയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം അന്നുതന്നെ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദേവിയിലേക്കും നവീനിലേക്കുമെല്ലാം കണ്ണികളെത്തിയത്.
ഇന്നലെ രാവിലെയാണ് അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ മൂവരും മരിച്ച നിലയില്‍ എന്ന വാര്‍ത്ത വരുന്നത്. 28 തീയതിയാണ് മൂവരും ഹോട്ടല്‍ മുറിയെടുത്തത്. ഇവരുടെ അനക്കമൊന്നുമില്ലാതായതോടെ വാതില്‍ പൊളിച്ച് അകത്തുകയറിയ ഹോട്ടല്‍ ജീവനക്കാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെങ്കിലും ഇവരുടെ ദേഹത്തെ മുറിവുകളും മറ്റും പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.
മരണാനന്തര ജീവിതത്തെ കുറിച്ച് നവീൻ കഴിഞ്ഞ രണ്ട് വര്‍ഷമായി ഗൂഗിളില്‍ നിരന്തരം സര്‍ച്ച് ചെയ്തിരുന്നുവെന്നും ഇത്തരത്തിലുള്ള ചില വശങ്ങള്‍ കേസിലുള്ളതായും സൂചന വരുന്നുണ്ട്.
ഇപ്പോള്‍ മൂവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇറ്റാനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം വിശദാംശങ്ങള്‍ കൂടി വന്നുകഴിയുമ്പോള്‍ കേസില്‍ കുറെക്കൂടി വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam