
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് (Kerala Rains) ശമനമുണ്ടായെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് ഇതുവരെ പിൻവലിച്ചിട്ടില്ല. തിരുവനന്തപുരം അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്
തെക്കൻ കർണാടകയ്ക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുകയാണ്. ഇതിന്‍റെ ഫലമായി വെള്ളിയാഴ്ചവരെ അതിശക്തമായോ ശക്തമായോ മഴ തുടരും. മണിക്കൂറിൽ 40 കിലോമീറ്റിനും 50നും കി.മീറ്ററിനും ഇടയിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനുള്ള വിലക്ക് തുടരും.
ഇതിനിടയിലാണ് തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചത്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലുമണിക്ക് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട സുരേഷിനായി തെരച്ചിൽ തുടരുകയാണ്. ദുരിതമേഖലയിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. രണ്ട് ദിവസം ശക്തമായി മഴപെയ്ത സ്ഥലങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. മലയോര, ഉരുൾപ്പൊട്ടൽ, വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രാവിലക്ക് തുടരുകയാണ്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താത്കാലികമായി അടച്ചതായി കളക്ടർ അറിയിച്ചു.ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്താണ് കളക്ടറുടെ തീരുമാനം. ജില്ലാ ടൂറിസത്തിന് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും തത്കാലം സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല.
എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. 7 ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നു.