കനത്തമഴ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; വിലങ്ങാടുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് കലക്ടറുടെ ഉത്തരവ്

Published : Jun 05, 2026, 07:17 PM IST
Kozhikode collector

Synopsis

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കനത്തമഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ജില്ലാ കലക്ടർ ഈ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ടു. 

കോഴിക്കോട്: ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. മാറ്റിത്താമസിപ്പിക്കലും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വടകര ആര്‍.ഡി.ഒയെ നോഡല്‍ ഓഫീസറും വടകര തഹസില്‍ദാരെ അസി. നോഡല്‍ ഓഫീസറുമായി ചുമതലപ്പെടുത്തി.

വിലങ്ങാട് മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുമ്പ് ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ക്ക് സമീപവും താമസിക്കുന്ന മുഴുവന്‍ ആളുകളെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ഉത്തരവ്. വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വടകര തഹസില്‍ദാര്‍ക്കൊപ്പം ചേര്‍ന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകള്‍ ഉടന്‍ സജ്ജമാക്കണം. ക്യാമ്പുകളില്‍ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങള്‍, മെഡിക്കല്‍ സഹായം എന്നിവ ഉറപ്പാക്കണം.

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ക്യാമ്പുകള്‍ക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും സുരക്ഷ നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് (കോഴിക്കോട് റൂറല്‍) നിര്‍ദേശം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ടീമുകള്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തിര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.

വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ യാത്ര നിരോധിച്ചു. അപകട മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'2025 ലെ കേന്ദ്ര ഭേദഗതി നടപ്പാക്കണം, അമുസ്ലീം അംഗങ്ങളെ കേരള വഖ്ഫ് ബോർഡിൽ നിയമിക്കണം'; ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി ഷോൺ ജോർജ്ജ്
ഓപ്പറേഷൻ തൂഫാനിൽ ഒരു വലിയ നേട്ടം; വിവരങ്ങൾ പങ്കുവെച്ച് മന്ത്രി രമേശ് ചെന്നിത്തല; രഹസ്യവിവരങ്ങൾ കൈമാറാൻ മൂന്ന് നമ്പരുകൾ