
കൊച്ചി: എംസി റോഡിൽ കാലടി ശ്രീശങ്കര പാലം ഇന്ന് അർധ രാത്രി മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിന്റെ ഭാഗമായി എംസി റോഡിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തും. ശനിയാഴ്ച വരെയാണ് പാലം പൂർണമായും അടച്ചിടുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് കാൽനട യാത്ര പോലും അനുവദിക്കില്ല. പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാകും നിയന്ത്രണങ്ങൾ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനാണ് നിയന്ത്രണങ്ങൾ. പാലം അടച്ചിടുന്ന ദിവസങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടാനുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്. വടക്കു ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് ആലുവ പെരുമ്പാവൂർ വഴിയും തെക്കുഭാഗത്ത് നിന്നുള്ളവ പെരുമ്പാവൂരിൽ നിന്ന് ആലുവ അങ്കമാലി വഴിയും തിരിഞ്ഞുപോകണം.
പെരുമ്പാവൂർ ഭാഗത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പെരുമ്പാവൂർ ആലുവ കെഎസ്ആർടിസി വഴിയിലൂടെ മാറമ്പള്ളി തിരുവൈരാണിക്കുളം പാലം കടന്ന് പോകാം. വാഹനങ്ങൾ തിരിഞ്ഞുപോവുന്ന പ്രധാന സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിക്കുകയും ദിശാബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ജയസൂര്യ വിമര്‍ശിച്ച റോഡിലെ കുഴികള്‍ അടയും; ഉറപ്പുമായി മന്ത്രി റിയാസ്
നടന്‍ ജയസൂര്യപൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിക്കുന്നതിന് ഇടയാക്കിയ വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നു. ഈ റോഡിന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയിട്ടുള്ളത്. ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിന് കഴിഞ്ഞ ദിവസം ഭരണാനുമതിയും നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം വൈകാതെ തുടങ്ങാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രതീക്ഷ. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ലഭിച്ച പരാതികളില്‍ പലതിനും പരിഹാര നിര്‍ദേശങ്ങള്‍ അപ്പോള്‍ത്തന്നെ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്‍തു. നേരത്തെ റോഡുകളെക്കുറിച്ചുള്ള പരാതി പൊതുജനങ്ങള്‍ക്ക് നേരിട്ടുവിളിച്ച് അറിയിക്കാവുന്ന പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ജയസൂര്യയുടെ വിമര്‍ശനം.
റോഡുകളിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്ന് ജയസൂര്യ പറഞ്ഞിരുന്നു. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെയെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam