'ടണലിൽ മാലിന്യ ബെഡ്'; സാഹസിക ദൗത്യവുമായി സ്കൂബ ടീം, മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

Published : Jul 14, 2024, 10:54 AM ISTUpdated : Jul 14, 2024, 11:25 AM IST
'ടണലിൽ മാലിന്യ ബെഡ്'; സാഹസിക ദൗത്യവുമായി സ്കൂബ ടീം, മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

Synopsis

മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാലാണ് മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തിയത്. ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവർത്തകർ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊർജിതം. തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 23 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്ത് ഉണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി. താഴെ ചെളിയും മുകളിൽ മാലിന്യക്കൂമ്പാരവും ആയതിനാൽ ഉള്ളിലേയ്ക്ക് പോകാൻ കഴിയുന്നില്ലെന്ന് സ്കൂബ സംഘാംഗം സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവർത്തകർ. ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി തെരഞ്ഞ് ഫയർ ഫോഴ്സിന്‍റെ സ്കൂബാ ഡൈവിംഗ് സംഘം മാൻഹോളിലൂടെ ഇറങ്ങിയെങ്കിലും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കാരണം അധിക മുന്നോട്ട് പോകാനായില്ല. 40 മീറ്റർ മുന്നോട്ട് പോയി തെരച്ചിൽ നടത്തിയ ശേഷം സ്കൂബ സംഘത്തിന് മടങ്ങേണ്ടി വന്നുവെന്ന് സ്കൂബ ടീം അംഗം സന്തോഷ് പറഞ്ഞു.

ടണലിനുള്ളില്‍ മാലിന്യത്തിന്‍റെ ബെഡ് ആണെന്നും വെള്ളത്തിനും മാലിന്യത്തിന്‍റെ ബെഡിനും ഇടയില്‍ കേവ് ഡൈവ് ചെയ്യുന്നതുപോലെ കിടന്നുകൊണ്ടാണ് മുന്നോട്ട് പോയി പരിശോധിച്ചതെന്നും സന്തോഷ് പറഞ്ഞു. 40 മീറ്ററോളം മുന്നോട്ട് പോയെങ്കിലും വെള്ളത്തിനും മാലിന്യത്തിനും ഇടയിലെ വീതി കുറഞ്ഞതോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ വന്നു. പരമാവധി പോയി നോക്കി. തള്ളിയാല്‍ പോലും നീങ്ങാത്ത അത്രയും മാലിന്യമാണ് അടിഞ്ഞുകൂടിയിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. 

റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച

രക്ഷാ ദൗത്യത്തിന് കഠിന പരിശ്രമം തുടരുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആവശ്യമായതെല്ലാം ചെയ്യുന്നുവെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രതികരിച്ചു. റെയിൽവെ ഉദ്യോഗസ്ഥരുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തി. മാൻഹോൾ വഴിയുള്ള പരിശോധനയ്ക്ക് 3,4 പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ ഒഴിവാക്കി തരാൻ റെയില്‍വെയോട് ആവശ്യപ്പെട്ടു. 

രക്ഷാ ദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്നും പത്തനംതിട്ട, കൊല്ലം ജില്ലയിൽ നിന്ന് കടുതൽ സ്കൂബ ടീം എത്തുമെന്നും മന്ത്രി ശിവൻ കുട്ടി ഉന്നത തല യോഗത്തിനുശേഷം പറഞ്ഞു. കൂടുതൽ ഫയർ ഫോഴ്‌സ് സംവിധാനവും ഏർപ്പാടാക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആരംഭിക്കും. നാല് റെയിൽ പാളങ്ങൾ തോടിന് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. മാലിന്യം നീക്കം ചെയ്ത് മാത്രമെ രക്ഷാ പ്രവർത്തനം സാധ്യമാകുവെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, കാണാതായ ജോയിയുടെ വീട്ടിൽ സ്ഥലം എംഎൽഎ സി.കെ.ഹരീന്ദ്രൻ എത്തി. അപകടത്തിന് ഉത്തരവാദി റയിൽവേ തന്നെ എന്ന് എംഎൽഎയും ആവര്‍ത്തിച്ചു. യാതൊരു സുരക്ഷയുമില്ലാതെ ജോയിയെ തോട് വൃത്തിയാക്കാൻ ഇറക്കിയെന്നും ജോയിയുടെ അമ്മയെ കൈവിടില്ലെന്നും സാധ്യമായ സഹായം നൽകുമെന്നും
ജോയിയുടെ വീട്ടിലേക്കുള്ള വഴി അടിയന്തിരമായി ശരിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.

അപകടത്തിൽ കൂട്ടു ഉത്തരവാദിത്വമെന്ന്  മന്ത്രി റോഷി അഗസ്റ്റിൻ


ആമയിഴഞ്ചാൻ തോടിലെ അപകടത്തില്‍ തോട് നവീകരണം കൃത്യമായി നടത്താത്തതിന്ന് റെയിൽവെക്കും, കോർപ്പറേഷനും, ഇറിഗേഷൻ വകുപ്പിനും കൂട്ടത്തരവാദിത്തമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിദാരുണമായ സംഭവമാണ് ഉണ്ടായത്.റോഡിന്‍റെ താഴ്ന്ന ഭാഗങ്ങളിൽ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 25 കോടിയുടെ നവീകരണ പദ്ധതിയാണ് വിഭാവനം ചെയ്തത്. റെയിൽവേയുടെ കൂടി പൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രമെ പൂർണ്ണമായും തോടു നവീകരിക്കാൻ ആകുവെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ അനന്തയും വെറുതെയായി, വിളിച്ചുവരുത്തിയ ദുരന്തം, ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാനുള്ള പദ്ധതികളും പാഴായി

കാണാമറയത്ത് ജോയി, രക്ഷാദൗത്യം രണ്ടാം ദിനം; ടണലിൽ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എൻഡിആര്‍എഫ്

 

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്