
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കരാർ നിയമനത്തിലെ ഒഴിവുകളിലേക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. സിപിഎം ലിസ്റ്റ് അനുസരിച്ചാണ് നിയമനമെന്ന് വി വി രാജേഷ് വിമർശിച്ചു. പക്വത ഇല്ലാത്തവരെ ഇരുത്തി. കളിപാവകളെ ഭരണാധികാരികൾ ആയി അവരോധിക്കുന്നു. നഗരസഭയിൽ തുടർച്ചയായി അഴിമതി നടക്കുന്നുവെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും അദ്ദേഹം പറഞ്ഞു..
മേയർ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത്. നിയമനടപടി സ്വീകരിക്കും. സിപിഎം നേതൃത്വം മറുപടി പറയണമെന്നും വി വി രാജേഷ് പറഞ്ഞു. മേയർ കത്ത് അയച്ചിട്ടില്ല എന്ന് പറയുന്നു. അങ്ങനെ എങ്കിൽ സൈബർ സെല്ലിൽ പരാതി നൽകണം. ഒഫീഷ്യൽ ലെറ്റർ പാഡിൽ കള്ള ഒപ്പിട്ട് കത്ത് അയച്ചെങ്കിൽ അത് അന്വേഷിക്കണം. മേയർ ആണ് കത്ത് അയച്ചതെങ്കിൽ ഭരണസമിതിയെ പിരിച്ചുവിടാൻ സർക്കാർ തയാറാകണമെന്നും സിപിഎമ്മിന് പരിഭ്രാന്തി ആണെന്നും വി വി രാജേഷ് പറഞ്ഞു.
നഗരസഭയിലെ ജോലി ഒഴിവുകളിലേക്കുള്ള നിയമനത്തിൽ പാർട്ടി പട്ടിക ചോദിച്ച്, മേയർ ആര്യ രാജേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഔദ്യോഗികമായി അയച്ച കത്താണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിന് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.