
തൃശൂർ: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നുവെന്നും കെ രാജന്‍ അറിയിച്ചു. കാറ്റ് പ്രവചനാതീതമാണെന്ന് അറിയിച്ച മന്ത്രി, ഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ 14 ഡാമുകൾ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മൂഴിയാർ തുറക്കാൻ അനുമതി കിട്ടിയിട്ടുണ്ട്. അപകടകരമായ മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവില്‍ നാല് എൻ ഡിആർ എഫ് ടീമുകൾ കേരളിഞ്ഞിലുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരം പെട്ടെന്ന് നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 25000 രൂപ വില്ലേജ് ഓഫീസർമാർക്ക് ദുരന്ത നിവാരണത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Also Read: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു, ഗുജറാത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച ഹൈക്കോടതിയുടെ വിമർശനം സൂഷ്മമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. ആർക്കും ഒരു ബുദ്ധിമുട്ടില്ലാതെ പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, കോടതി വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. 85 പേരുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ചിലരുടെ കാര്യത്തിൽ ഭൂമി കിട്ടാത്ത പ്രശ്നം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പരക്കെ മഴ
സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും.ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam