
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാർക്ക് വൈദ്യുതി നൽകുന്നതിനെക്കുറിച്ച് വൈദ്യുതി വകുപ്പിനോട് ചോദിക്കണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങളെ വൈദ്യുതിയും വെള്ളവും നല്‍കി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ഹൈക്കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എൻഒസി വേണമെന്ന് നിർബന്ധമാണ്. കയ്യേറ്റങ്ങൾക്കെതിരായ നിലപാടാണ് സര്‍ക്കാരിന്‍റേതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കയ്യേറ്റഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് കോടതി വിമര്‍ശിച്ചത്. കയ്യേറ്റങ്ങളെ എതിർക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
കയ്യേറ്റഭൂമിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കയ്യേറ്റഭൂമി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2010ല്‍ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍
ഗൗരവം കാണിക്കുന്നില്ലെന്നാരോപിച്ച് പരിസ്ഥിതി സംരക്ഷണ സമിതി നൽകിയ കോടതിയലക്ഷ്യ ഹർജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനമുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam