
പാലക്കാട്: കോൺഗ്രസ് പുറത്താക്കിയതോടെ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡൻ്റ് റിയാസ് തച്ചമ്പാറ ഒരാഴ്ചക്കുള്ളിൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോൺഗ്രസ് പുറത്താക്കിയ തച്ചമ്പാറ മണ്ഡലം പ്രസിഡന്‍റായിരുന്ന റിയാസിന്‍റേതാണ് മലക്കം മറിച്ചിൽ. ഡിസിസി നേതൃത്വത്തോട് മാപ്പു പറഞ്ഞാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
ആറുമാസം മുമ്പ് റിയാസിനെതിരെ മൂന്ന് സ്ത്രീകൾ ഡിസിസിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടിയിൽ തൃപ്തിയില്ലെന്ന് ചൂണ്ടികാട്ടി വീണ്ടും വിശദീകരണം ചോദിച്ചു. ഇതിനിടെ രണ്ടുപേരുടെ പരാതിയിൽ പൊലീസ് കേസുമെടുത്തു. പിന്നാലെ ഓഗസ്റ്റ് 31ന് പ്രാഥമിക അംഗത്വത്തിൽ നിന്ന് റിയാസിനെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സിപിഎം മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഉൾപ്പെടെ നേതാക്കൾക്കൊപ്പം ജില്ലാ കമ്മറ്റി ഓഫീസിലെത്തി സിപിഎമ്മിൽ ചേർന്നു. ഡിസിസി പ്രസിഡൻ്റിനെതിരെ ആരോപണം ഉന്നയിച്ച റിയാസ് സിപിഎമ്മുമായി സഹരിക്കുമെന്നും പ്രഖ്യാപനം നടത്തി.
റിയാസിനെ ചുവന്ന ഷാൾ അണിയിച്ച് സിപിഎം ജില്ലാ സെക്രട്ടറി സ്വീകരിച്ചിരുന്നു. പാർട്ടി ഒപ്പമുണ്ടെന്ന് റിയാസിന് ജില്ലാ സെക്രട്ടറി ഉറപ്പും നൽകി. എന്നാൽ കൃത്യം ഒരാഴ്ചയ്ക്കു പിന്നാലെയാണ് റിയാസിൻ്റെ മലക്കം മറിച്ചിൽ. കോൺഗ്രസിലേക്ക് തന്നെ തിരിച്ചു പോകുന്നുവെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഡിസിസി പ്രസിഡൻ്റിനോട് ക്ഷമാപണം നടത്തി വീഡിയോയും പുറത്തിറക്കി. കോൺഗ്രസ് വിട്ടതോടെ ഉറങ്ങാനാവുന്നില്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉച്ചയോടെ ഡിസിസി ഓഫീസിൽ നേരിട്ടെത്തിയതോടെ ഓഫീസ് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പന് മുന്നിൽ വീണ്ടും ക്ഷമാപണം നടത്തുകയായിരുന്നു. തങ്കപ്പേട്ടൻ അച്ഛനെ പോലെയാണെന്നും റിയാസ് പ്രതികരിച്ചു. എന്നാൽ റിയാസിനെതിരെ നടപടിയെടുത്ത നിലപാടിൽ മാറ്റമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. സഹകരിക്കാമെന്ന് അറിയിച്ച് റിയാസ് വന്നപ്പോൾ പരിഗണിച്ചുവെന്നും പാർട്ടി അംഗത്വം നൽകിയിട്ടില്ലെന്നും തങ്കപ്പൻ പറഞ്ഞു. അതേസമയം, റിയാസിൻ്റെ തിരിച്ചുപോക്ക് പാർട്ടിയെ ബാധിക്കില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം വിശദീകരിച്ചു.
ഡിസിസി പ്രസിഡൻ്റിനോട് മാപ്പ് ചോദിക്കാനാണ് വന്നതെന്നും ഞങ്ങൾ തമ്മിൽ അച്ഛൻ മകൻ ബന്ധം പോലെയാണെന്നും റിയാസ് പറഞ്ഞു. പാർട്ടിയെയും ഡിസിസി പ്രസിഡന്റിനെയും നേരത്തെ വിമർശിച്ചത് മാനസിക സംഘർഷം മൂലമാണ്. അതിനു മാപ്പ് ചോദിക്കുകയാണ്. കോൺഗ്രസുകാരനായി തുടരും. തങ്കപ്പനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബാഹ്യശക്തികളുടെ ഇടപെടൽ മൂലമാണ്. തങ്കപ്പനോട് ക്ഷമാപണം നടത്തുകയാണ്. മറ്റൊരു പാർട്ടിയിൽ തനിക്ക് പോകാൻ കഴിയില്ല. മാനസിക പ്രയാസങ്ങൾ മൂലമാണ് ഡിസിസി പ്രസിഡൻ്റിനെതിരെ പറഞ്ഞതെന്നും റിയാസ് തച്ചമ്പാറ പറഞ്ഞു.