
കാസർകോട്: പ്രതികളെ വെറുതെ വിട്ടത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് റിയാസ് മൗലവിയുടെ സഹോദരൻ. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാട്ടിയത് ഞെട്ടിച്ചുവെന്ന് സഹോദരൻ പറഞ്ഞു. സാക്ഷികളടക്കം കൃത്യമായിരുന്നില്ല എന്നതിൽ ഗൂഢാലോചന ഉണ്ട്. അന്വേഷണസംഘം കൃത്യമായ തെളിവുകൾ കൊണ്ട് വരണമായിരുന്നുവെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പ്രതികളുടെ ആർഎസ്എസ് ബന്ധം പോലും തെളിയിക്കാൻ കഴിഞ്ഞില്ല എന്നത് കഷ്ടമാണ്. കലാപം നടക്കണം എന്ന് ഉദ്ദേശത്തിൽ തന്നെ ചെയ്തതാണ്. റിയാസിനെ ലക്ഷ്യമിട്ട് തന്നെ നടത്തിയ കൊലപാതകമാണ്. എന്തായിരുന്നു പ്രതികളുടെ യഥാർത്ഥ ലക്ഷ്യം എന്നത് പുറത്ത് വരണമെന്നും സർക്കാർ അപ്പീൽ പോകും എന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും റിയാസ് മൗലവിയുടെ സഹോദരൻ പറഞ്ഞു.
അതിനിടെ, റിയാസ് മൗലവി വധക്കേസിൽ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല. പക്ഷെ തല പോയെന്നു പറഞ്ഞ പോലെയാണ് മുഖ്യമന്ത്രിയുടെ വാദമെന്ന് അദ്ദേഹം പറഞ്ഞുകേസ് നടത്തി, പക്ഷെ പ്രതികൾ രക്ഷപെട്ടു പോയി. വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണം.പ്രതികൾ ഈസി ആയി ഊരിപ്പോയി. എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്. ഒരുപാട് കേസിൽ ഇങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.റിയാസ് മൗലവി വധത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.ഈ കേസിൽ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഐ. ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻറെ നേതൃത്വത്തിലാവണം അന്വേഷണം. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്ക് കാരണം പൊലീസിൻറെ പിടിപ്പുകേടാണ്. പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി പോലീസ് തോറ്റു കൊടുക്കുകയായിരുന്നു. മൗലവി ധരിച്ച ലുങ്കി ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കിയില്ലെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam