വീടിൻ്റെ മുൻവാതിൽ തകർത്ത് അകത്ത് കയറിയ കള്ളൻ 15,000 രൂപ മോഷ്ടിച്ചു. വീടിൻ്റെ അകത്ത് ആകെ വലിച്ചു വാരിയിട്ട സ്ഥിതിയാണ്.
പാലക്കാട്: പാലക്കാട് കൂറ്റനാട് വാവനൂരിൽ രണ്ട് വീടുകളിൽ കള്ളൻ കയറി. കണച്ചിറക്കൽ മുഹമ്മദ് എന്ന മാണി, പ്രവാസിയായ കണച്ചിറക്കൽ മുഹമ്മദലി എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. മുഹമ്മദും കുടുംബവും നാലുദിവസമായി ബന്ധുവീട്ടിലായിരുന്നു. ഇന്നു വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം തിരിച്ചറിഞ്ഞത്.
വീടിൻ്റെ മുൻവാതിൽ തകർത്ത് അകത്ത് കയറിയ കള്ളൻ 15,000 രൂപ മോഷ്ടിച്ചു. വീടിൻ്റെ അകത്ത് ആകെ വലിച്ചു വാരിയിട്ട സ്ഥിതിയാണ്. തൊട്ടപ്പുറത്തുള്ള മുഹമ്മദാലിയുടെ വീട്ടിലും മോഷണം നടന്നു. മുഹമ്മാദാലി കുടുംബ സമേതം വിദേശത്തായതിനാൽ, എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് വ്യക്തമല്ല.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള പൊലീസ് നടപടികൾ നാണക്കേടുണ്ടാക്കുന്നു:സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങൾ സർക്കാരിനാകെ നാണക്കേടുണ്ടാക്കുകയാണെന്ന് സംസ്ഥാന കൗൺസിലിൽ സംസാരിച്ച നേതാക്കൾ വിമർശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോർട്ടിൻ്റെ രൂപീകരണ ചർച്ചയ്ക്ക് ഇടയിലാണ് ഈ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗൺസിലിൽ ആക്ഷേപമുയർന്നു.
നേതാക്കൾ കാത്തുനിന്നു; സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെത്തിയില്ല, പ്രതിഷേധം, വിവാദം
തിരുവനന്തപുരം : നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് വിവാദമാകുന്നു. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെഇ മാമന്‍റെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും അടക്കം വന്‍ ജനക്കൂട്ടം എത്തിയിട്ടും മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി എത്തിയില്ല. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് ശശി തരൂര്‍ തുറന്നുപറഞ്ഞു. നിംസ് എംഡിയോട് കെപിസിസി അദ്ധ്യക്ഷന്‍ ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു.
ഈയിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി, വിഎസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കളെത്തി. ഗോപിനാഥന്‍ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെഇ മാമന്‍റെ കുടുംബാംഗങ്ങളും എത്തി. ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി. പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും വിശ്വാസ്യതയെത്തന്നെ ബാധിക്കുമെന്നും ശശി തരൂരും തുറന്നടിച്ചു. മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു.