
കൊച്ചി : കൊച്ചിയിൽ പഴകിയ മാംസം പിടികൂടി. നെട്ടൂരിൽ ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച ഒരു കടയിൽ നിന്നാണ് കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ബീഫ് പിടിച്ചെടുത്തത്. ആലുവ സ്വദേശിയായ സലാം എന്നയാളാണ് കട നടത്തിയിരുന്നത്. ഇരുമ്പു ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കിയ ഒരു ഷെഡ്ഡിലായിരുന്നു മാംസ വില്‍പ്പന. രാവിലെ ഇവിടെ നിന്നും ഇറച്ചി വാങ്ങിയ ഒരു പൊലീസുകാരനാണ് മാംസം പഴകിയതാണെന്ന സംശയം പ്രകടിപ്പിച്ചത്. വീട്ടിലെത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നതായി വ്യക്തമായത്.
കടക്കാരനെ സമീപിച്ചപ്പോള്‍ പഴകിയതല്ലെന്നും പരാതിയുണ്ടെങ്കില്‍ ഇറച്ചി മാറ്റി നല്‍കാമെന്നും പറഞ്ഞു. ഇതോടെ പൊലീസുകാരൻ കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗത്തില്‍ പരാതിപെട്ടു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കടയില്‍ സൂക്ഷിച്ചിരുന്നു 8 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തു. കടയും അടപ്പിച്ചിച്ചു. പിടിച്ചെടുത്ത ഇറച്ചി കുഴിച്ചിട്ടു. ഇതിനോടകം 13 കിലോ ഇറച്ചി ഇവിടെ നിന്നും വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇറച്ചി വാങ്ങിയവര്‍ക്ക് ഉപയോഗിക്കരുതെന്ന് കോര്‍പ്പറേഷൻ കൗൺസിലര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam