
തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസത്തിന് ശേഷം മത്സരപ്പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്വപ്ന കരിയറിലേക്ക് എത്തുന്നതുവരെ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് അർഹത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും.
നാഷണൽ എംപ്ലോയ്‌മെന്‍റ് സർവീസ് വകുപ്പിന്റെ പോർട്ടലായ https://www.eemployment.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സംസ്ഥാനത്തുടനീളം ഇതിനോടകം മുപ്പത്തിയാറായിരത്തി അഞ്ഞൂറോളം അപേക്ഷകൾ ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. യുവജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും മികച്ച തൊഴിൽ തേടാൻ അവരെ സഹായിക്കാനും ഈ പദ്ധതി ഉപകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam