
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.ജോര്‍ജ്ജിന് സംഭവവുമായി ബന്ധമില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെയും ഡിജിപിയുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തനാക്കിയത്.
വരാപ്പുഴയില്‍ കസറ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസ് മര്‍ദ്ദനത്തിനിരയായാണ് മരിച്ചത്. അന്നത്തെ എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജിന്‍റെ കീഴിലുള്ള ടൈഗര്‍ ഫോഴ്സിലെ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. എസ് പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ടൈഗര്‍ ഫോഴ്സിലെ പൊലീസുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആരോപണം.
ഇതേ തുടര്‍ന്ന് ജോര്‍ജ്ജിനെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ ജോര്‍ജ്ജിന് സംഭവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കസ്റ്റഡിമരണം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. ജോര്‍ജ്ജ് കേസില്‍ ഒരു സാക്ഷി മാത്രമാണെന്നും, കേസില്‍ നേരിട്ട് ബന്ധമില്ലെന്നും ഡിജപിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്ത ജോര്‍ജ്ജിനെ കോഴിക്കാട് കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയും ഇപ്പോള്‍ വകുപ്പ് തല നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ജോര്‍ജ്ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നേരത്തെ പ്രമേഷമന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും കസ്റ്റഡി മരണകേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സ്ഥാനക്കയറ്റം സര്‍ക്കാര്‍ തടഞ്ഞു വച്ചു. സര്‍ക്കാര്‍ ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ഡിഐജിയായി വൈകാതെ സ്ഥാനക്കയറ്റം നല്‍കും. ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ 7 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam