'ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു', ആരോപണവുമായി എസ് രാജേന്ദ്രന്‍

By Web TeamFirst Published Oct 27, 2022, 12:58 PM IST
Highlights

തനിക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കെ വി ശശിയും എം എം മണിയുമാണെന്നാണ് രാജേന്ദ്രന്‍റെ ആരോപണം. 

ഇടുക്കി: ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നെന്ന് എസ് രാജേന്ദ്രന്‍. തനിക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കെ വി ശശിയും എം എം മണിയുമാണെന്നാണ് രാജേന്ദ്രന്‍റെ ആരോപണം. സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിന്‍റെ ഹൈഡൽ പ്രോജക്ടിന് തടയിട്ടത് താനാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. ഹൈഡൽ പദ്ധതിയിൽ നിയമലംഘനം നടന്നതുകൊണ്ടാണ് ഹൈക്കോടതി പദ്ധതി തടഞ്ഞത് പരാതിയുമായി കോടതിയെ സമീപിച്ചത് കോൺഗ്രസുകാരാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. 

15 കൊല്ലം എംഎൽഎയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാര്‍ത്ഥിയായ അഡ്വ എ രാജയെ തോൽപ്പിക്കാൻ  ശ്രമിച്ചെന്ന ആരോപണം എം എം മണിയുയര്‍ത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. രാജേന്ദ്രനെ പുറത്താക്കാൻ എം എം മണി ശ്രമിച്ചതോടെ, മണിക്കെതിരെ രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ പ്രസ്ഥാവന ഇറക്കി. ജില്ലയിലെ മുതിർന്ന നേതാവിനെതിരെ ശബ്ദിക്കാൻ രാജേന്ദ്രൻ ശ്രമിച്ചതോടെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി. 

ഇതേതുടര്‍ന്ന് രാജേന്ദ്രനെ അന്വേഷണ വിധേയമായി സിപിഎം പുറത്താക്കി. എന്നാൽ, പൊതുവേദികളിൽ എം എം മണി രാജേന്ദ്രനെ വിമർശിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം നടന്ന ട്രൈഡ് യൂണിൻ പ്രതിനിധി സമ്മേളനത്തിൽ രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് വീണ്ടും ശക്തമായി. എം എം മണിയുടെ പ്രസ്താവനക്കെതിരെ രാജേന്ദ്രൻ രംഗത്തെത്തുകയും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അഴിമതി തുറന്നുകാട്ടി. ഇതിന് മറുപടിയുമായി സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു. 

click me!