
തിരുവനന്തപുരം: വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന്റെ നൂറാം ദിനമാണ് തീരത്ത് പ്രതിഷേധം കടുപ്പിച്ചത്. കോടതി വിധി ലംഘിച്ച് പദ്ധതിപ്രദേശത്തക്ക് നൂറ് കണക്കിന് സമരക്കാർ ഇരച്ചുകയറി. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിൽ വള്ളങ്ങളിൽ പ്രതിഷേധക്കാർ മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്തേക്ക് എത്തി തുറമുഖം വളഞ്ഞത്. മറ്റ് ഇടവകകളിൽ നിന്ന് ബൈക്ക് റാലിയായി വന്ന പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ അറബിക്കടലിൽ വലിച്ചെറിഞ്ഞു, പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി. കരയിലും കടലിലും പ്രതിഷേധകൊടി ഉയർത്തി സമരം. കടലിൽ പണിക്ക് പോകുന്ന വള്ളം കത്തിച്ചാണ് മണ്ണെണ്ണ സബ്സിഡിയിൽ അടക്കം മുഖം തിരിച്ചു നിൽക്കുന്ന സർക്കാരിന് സമരക്കാരുടെ മുന്നറിയിപ്പ്.
സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂ എന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് പദ്ധതിപ്രദേശത്തേക്ക് ഇന്ന് സമരക്കാർ ഇരച്ചുകയറിയത്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ ഒന്നിൽ പോലും പിന്നോട്ടില്ല എന്ന ഉറച്ച സൂചനയാണ് ലത്തീൻ അതിരൂപത നൽകുന്നത്. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരുന്നു. സമരം കടുക്കുന്നത് സർക്കാറിനും അദാനി ഗ്രൂപ്പിനും വെല്ലുവിളിയാണ്.
ഇതിനിടെ, പൊലീസ് ഫോട്ടോഗ്രാഫർ സമരക്കാരുടെ ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ച് സമരക്കാർ പൊലീസിന് നേരെ തിരിഞ്ഞു.
പിന്നാലെ മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക കയ്യേറ്റമുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാസംഘത്തെ കയ്യേറ്റം ചെയ്തു. മീഡിയ വണ്ണിന്‍റെ ക്യാമറ തകർത്തു. 24 ചാനൽ ഡ്രൈവറെ കല്ലെറിഞ്ഞു.