ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരയണൻ ഭൂമി വിറ്റെന്ന് എസ്.വിജയൻ കോടതിയിൽ

By Web TeamFirst Published Jul 15, 2021, 5:11 PM IST
Highlights

അജ്ഞലി ശ്രീവാസ്തവയ്ക്കും ശ്രീവാസ്തവയ്ക്കും തിരുനെൽവേലിയിലെ നാഗുനേരി താലൂക്കിൽ നമ്പി നാരായണൻ ഭൂമി  കൈമാറിയിട്ടുണ്ടെന്നും എസ്.വിജയൻ ആരോപിക്കുന്നു.

തിരുവനന്തപുരം: ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിയും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ എസ്.വിജയൻ. ചാരക്കേസിൻ്റെ അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാർക്ക് നമ്പി നാരായണൻ ഭൂമി വിറ്റതായി എസ്.വിജയൻ കോടതിയിൽ ആരോപിച്ചു. ടെറാട്ടൂരിൽ വച്ചാണ് ഭൂമി വിൽപനയുടെ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയതെന്നും എസ്.വിജയൻ ആരോപിക്കുന്നു.  അജ്ഞലി ശ്രീവാസ്തവയ്ക്കും ശ്രീവാസ്തവയ്ക്കും തിരുനെൽവേലിയിലെ നാഗുനേരി താലൂക്കിൽ നമ്പി നാരായണൻ ഭൂമി  കൈമാറിയിട്ടുണ്ടെന്നും എസ്.വിജയൻ ആരോപിക്കുന്നു.  ഭൂമി കൈമാറ്റത്തിന് ആധാരമായ പവർ ഓഫ് അറ്റോർണിയും എസ്.വിജയൻ കോടതിയിൽ നൽകി.

നമ്പിനാരായണനെതിരെ ഗുരുതര ആരോപണവുമായി ചാരക്കേസിലെ ഗൂഡാലോചനക്കേസില്‍ ഒന്നാം പ്രതിയായ എസ്.വിജയൻ. പണവും ഭൂമിയും നൽകിയാണ് നമ്പിനാരായണൻ സിബിഐയെയും ഐബി ഉദ്യോഗസ്ഥരെയും സ്വാധീനിച്ചതെന്ന ആരോപണവുമായി എസ്.വിജയൻ കോടതിയെ സമീപിച്ചു. 
 
നമ്പിനാരായണനെ ചാരക്കേസിൽ അറസ്റ്റ് ചെയ്യാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ ഒന്നാം പ്രതിയാണ് എസ്.വിജയൻ.  മുൻ കൂർജാമ്യവുമായി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നമ്പി നാരായണനെതിരെ ഗുരുതര ആരോപണവുമായി എസ്.വിജയൻ തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്.

പണവും ഭൂമിയും നൽകി നമ്പി നാരയണൻ സിബിഐ, ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. ഇതേ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടത്. നമ്പിനാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹർജിയിൽ പറയുന്നു. 24 രേഖകളും എസ്.വിജയൻ ഇതിനായി കോടതിയിൽ  ഹാജരാക്കി. ഹർജി നാളെ പരിഗണിക്കും. അതേ സമയം കേസിലെ മറ്റൊരു പ്രതിയായ സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ നമ്പിനാരായണനും മാലി വനികളും ശക്തമായി എതിർത്തു. 

ഐബി ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് നമ്പിനാരായാണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് വാദിച്ചു. ശരിയായ രീതിയിൽ അന്വേഷിച്ചാണ് ചാരക്കേസ് തെളിയും, സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവിറ്റുകുട്ടയിലടണമെന്നും സിബിമാത്യൂസിൻറെ അഭിഭാഷകൻ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് ആദ്യമുതലുള്ള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോ‍ർട്ടും ഹാജരാക്കാൻ കോടതി സിബിഐക്ക് നിർ‍ദ്ദേശം നൽകി. സീൽ വച്ച കവറിൽ ഹാജരാക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച ജാമ്യാപേക്ഷയിൽ സിബിഐയുടെ വാദം കേള്‍ക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!