ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ: സർക്കാറിന് കോടതിയിൽ നിന്ന് തിരിച്ചടി

By Web TeamFirst Published Oct 16, 2020, 1:11 PM IST
Highlights

ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുളള ഉത്തരവിലെ പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനുള്ള ഭാഗം ഹൈക്കോടതി റദ്ദാക്കി.

പത്തനംതിട്ട: നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ചു ചെറുവള്ളി എസ്റ്റേറ്റ്  ഭൂമി ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ ഉള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവ് ചട്ടങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ കോടതി നടപടി. എന്നാൽ മിച്ചഭൂമി ഏറ്റെടുക്കൽ ചട്ടത്തിന്റെ നടപടി ക്രമങ്ങൾ പാലിച്ചു ഭൂമി  ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിനു ഉത്തരവ് തടസ്സമല്ല. 


ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് കോടതയിയിൽ നിൽക്കുന്നതിനാൽ നഷ്ടപരിഹാരതുക കോടതിയിൽ കെട്ടി വച്ചു 2263 ഏക്കർ ഭൂമി  ഏറ്റെടുക്കാൻ  കോട്ടയം കലക്ടർക്ക് നിർദേശം നൽകുന്നത് ആയിരുന്നു സർക്കാർ ഉത്തരവ്. ഇക്കഴിഞ്ഞ ജൂണിൽ റവന്യു സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവിലെ നഷ്ടപരിഹാരതുക കോടതിയിൽ കെട്ടിവച്ചു തുടർനടപടികൾ സ്വീകരിക്കണമെന്ന പ്രധാന ഭാഗമാണ് ഹൈക്കോടതി റദ്ദാക്കിയത്. 

സർക്കാർ നടപടി ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 വ്യവസ്ഥകൾ പാലിച്ചല്ലെന്ന അയന ട്രസറ്റിന്‍റെ വാദം കോടതി അംഗീകരിച്ചു.  ഭൂമി ഏറ്റെടുക്കുന്നതിൽ മറ്റ് തർക്കങ്ങൾ ഉന്നയിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ നടപടി ക്രമങ്ങൾ പാലിച്ചു  മുന്നോട്ട് പോകുന്നതിനു സർക്കാരിന് തടസമില്ല. ആ ഘട്ടത്തിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഹർജിക്കാർക്ക് വീണ്ടും  കോടതിയെ സമീപിക്കാം. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്‍റെ സാധ്യതകൾ പഠിക്കണ്ടതും വ്യക്തമാക്കേണ്ടതും വിദഗ്ധസമിതിയാണെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. 
 

 

click me!