
കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പേടിക്കണ്ടെന്നും അയ്യപ്പൻ ആരെയും വിടില്ലെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നു. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശയപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
മൊഴികളിലുള്ള ഈശ്വര തുല്യരായ ആൾക്കാരെ യഥാർത്ഥ ഈശ്വരൻ പിടികൂടും. ജയകുമാറിനെ വെച്ചത് അടവ് നയമാണ്. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാർ രക്ഷപ്പെട്ടു. അയ്യപ്പ സംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഎമ്മിൽ ദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുകയാണ്. സമ്പൂർണ്ണ സമ്പന്ന പാർട്ടി എന്ന പേരിൽ പ്രഖ്യാപനം നടത്തുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണായക രേഖകൾ കിട്ടിയെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിക്കായി പത്മകുമാർ നടത്തിയ ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാർ സ്വാധീനിച്ചു എന്നാണ് എൻ വാസുവിന്റെയും മൊഴി. കട്ടിള പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണൻ പോറ്റി വിവിധ സ്ഥലങ്ങളിൽ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഭാഗമായ നടൻ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തേക്കും. കട്ടിള പ്പാളികൾ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിൻ്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. പോറ്റിക്ക് പാളികൾ കൈമാറാൻ പത്മകുമാർ ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികളെന്ന എഴുതിച്ചേർത്തെന്നാണ് എസ്ഐടിയുടെ നിർണ്ണായക കണ്ടെത്തൽ.