
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ. വാസുവിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്‍റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ബോർഡിന്‍റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നാണ് എൻ.വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
അതേസമയം,ശബരിമല സ്വർണകൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് ഇന്ന് കൂടുതൽ സമയം തേടും. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ചതിനാലാണ് എസ്ഐടി കൂടുതൽ സമയം തേടുന്നത്. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും മുദ്രവെച്ച കവറിൽ പൊലീസ് സമർപ്പിക്കും. അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടർ നടപടികളും അടച്ചിട്ട കോടതിമുറിയിൽ എസ്ഐടി ഡിവിഷൻ ബെഞ്ചിനെ അറിയിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയായിരിക്കും കോടതിയെ അറിയിക്കുക. കേസിന്‍റെ തുടര്‍ നടപടികളിൽ ഇന്നത്തെ ഹൈക്കോടതിയുടെ നിര്‍ദേശവും നിര്‍ണായകമാകും.
ഇന്നലെ എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലന്‍സ് കോടതിയിൽ പത്മകുമാര്‍ ജാമ്യാപേക്ഷ നൽകിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ തനോടൊപ്പമുണ്ടായിരുന്ന അംഗങ്ങള്‍ക്കെതിരെയാണ് പത്മകുമാറിന്‍റെ ജാമ്യ ഹര്‍ജിയിലെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ നൽകിയത് കൂട്ടായ തീരുമാനമാണെന്നും താൻ മാത്രം എങ്ങനെ അതിൽ ഉത്തരവാദിയാകുമെന്നുമാണ് ജാമ്യഹര്‍ജിയിലെ പത്മകുമാറിന്‍റെ വാദം. മിനുട്സിൽ ചെമ്പ് എന്നെഴുതിയതിൽ എല്ലാവര്‍ക്കും അറിവുണ്ടെന്നും വീഴ്ചയുണ്ടെങ്കിൽ അതിൽ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും തനിക്ക് മാത്രമല്ലെന്നുമാണ് പത്മകുമാറിന്‍റെ പ്രധാന വാദം. അതേസമയം, പത്മകുമാറിന്‍റെ ജാമ്യ ഹര്‍ജിയിൽ പ്രോസിക്യൂഷന്‍റെ നിലപാടും നിര്‍ണായകമാകും.