ശബരിമല സ്വര്‍ണകൊള്ള കേസ്; എൻ വാസുവിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ കോടതി വിധി പറയും

Published : Dec 03, 2025, 06:32 AM IST
N vasu SIT custody

Synopsis

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്‍റ് എൻ. വാസുവിന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഇന്ന് കൈമാറും.

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ. വാസുവിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്‍റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ബോർഡിന്‍റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നാണ് എൻ.വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. 

അതേസമയം,ശബരിമല സ്വർണകൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് ഇന്ന് കൂടുതൽ സമയം തേടും. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ചതിനാലാണ് എസ്ഐടി കൂടുതൽ സമയം തേടുന്നത്. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും മുദ്രവെച്ച കവറിൽ പൊലീസ് സമ‍ർപ്പിക്കും. അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടർ നടപടികളും അടച്ചിട്ട കോടതിമുറിയിൽ എസ്ഐടി ഡിവിഷൻ ബെഞ്ചിനെ അറിയിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയായിരിക്കും കോടതിയെ അറിയിക്കുക. കേസിന്‍റെ തുടര്‍ നടപടികളിൽ ഇന്നത്തെ ഹൈക്കോടതിയുടെ നിര്‍ദേശവും നിര്‍ണായകമാകും. 

ഇന്നലെ എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലന്‍സ് കോടതിയിൽ പത്മകുമാര്‍ ജാമ്യാപേക്ഷ നൽകിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ തനോടൊപ്പമുണ്ടായിരുന്ന അംഗങ്ങള്‍ക്കെതിരെയാണ് പത്മകുമാറിന്‍റെ ജാമ്യ ഹര്‍ജിയിലെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ നൽകിയത് കൂട്ടായ തീരുമാനമാണെന്നും താൻ മാത്രം എങ്ങനെ അതിൽ ഉത്തരവാദിയാകുമെന്നുമാണ് ജാമ്യഹര്‍ജിയിലെ പത്മകുമാറിന്‍റെ വാദം. മിനുട്സിൽ ചെമ്പ് എന്നെഴുതിയതിൽ എല്ലാവര്‍ക്കും അറിവുണ്ടെന്നും വീഴ്ചയുണ്ടെങ്കിൽ അതിൽ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും തനിക്ക് മാത്രമല്ലെന്നുമാണ് പത്മകുമാറിന്‍റെ പ്രധാന വാദം. അതേസമയം, പത്മകുമാറിന്‍റെ ജാമ്യ ഹര്‍ജിയിൽ പ്രോസിക്യൂഷന്‍റെ നിലപാടും നിര്‍ണായകമാകും.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്