
പത്തനംതിട്ട : ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബസിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകർ. മുതിർന്നവർക്കൊപ്പം കുട്ടികളും വണ്ടിയിലുണ്ടായിരുന്നു. റോഡിന് വലതു വശത്തേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ ആ വശത്തിരുന്നവർക്കാണ് പരിക്കേറ്റതെന്നും തീർത്ഥാടകരിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമല ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നുച്ചയോടെയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇലവുങ്കൽ എരുമേലി റോഡിൽ മൂന്നാമത്തെ വളവിൽ വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം എഴുപത്തിരണ്ട് പേരാണ് ആകെ വാഹനത്തിലുണ്ടായിരുന്നതെന്നാണ് ഒടുവിൽ ലഭിച്ച വിവരം. 10 പേർ കോട്ടയത്തും 18 നിലയ്ക്കലിലും മറ്റുള്ളവർ ജില്ലാ ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും ചികിത്സയിലാണ്. ഉടനെ തന്നെ പ്രാദേശികമായി സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിലും ആംബുലൻസിലുമായി രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ആരോഗ്യവകുപ്പിനെയും ഫയർഫോഴ്സ് സംഘത്തെയും പൊലീസിനെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam