
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി. പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ഉറപ്പ് നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികളിലാണ് ഹൈക്കോടതി നിർണായകമായ പരാമർശങ്ങൾ നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേൽനോട്ടത്തിലാണ്. കുറച്ച് കൂടെ സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹർജി ആണ് പരിഗണിച്ചത്. സ്വാഭാവിക ജാമ്യം കിട്ടി എന്നതുകൊണ്ട് ഒരു പ്രതികളും രക്ഷപ്പെടില്ല. അതിസങ്കീർണമായ കേസാണ് എസ്ഐടി അന്വേഷിക്കുന്നത്. അന്വേഷണത്തിന്‍റെ എല്ലാ കാര്യങ്ങളും കോടതി സൂക്ഷ്മമായി തന്നെ പരിശോധിക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള അസാധാരണമായ കേസാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എസ്ഐടിക്ക് കോടതിയിൽ നിന്ന് പിന്തുണ ലഭിച്ചത് വലിയ ആത്മവിശ്വാസം ലഭിക്കുന്ന ഘടകമാണ്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ആശങ്കയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ നിന്ന് ശക്തമായ ഒരു ഉറപ്പ് ലഭിച്ചിട്ടുള്ളത്. ഒരു പ്രതിയും രക്ഷപെടില്ലെന്ന് കോടതി ഉറച്ച സ്വരത്തിലാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷം അടക്കം സഭയിൽ വലിയ പ്രതിഷേധം നടത്തുമ്പോഴും ഹൈക്കോടതി എസ്ഐടിക്ക് ഒപ്പം നിൽക്കുകയാണ്. അസാധാരണമായ ഒരു കേസാണ് അന്വേഷിക്കുന്നതെന്നും അതുകൊണ്ട് സമയം നൽകൂ എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam