
കൊച്ചി: ദിലീപുൾപ്പെട്ട (Dileep) വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ (Cyber Hacker) സായ് ശങ്കർ അറസ്റ്റിൽ. തെളിവ് നശിപ്പിച്ച കേസിലാണ് അറസ്റ്റ്. 201,204 വകുപ്പുകൾ ചുമത്തി ആണ് അറസ്റ്റ്. എല്ലാകാര്യങ്ങളും വെളിപ്പെടുത്താമെന്ന് സായ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സായി ശങ്കരിന്റെ രഹസ്യ മൊഴി എടുക്കും. ശേഷം ഇന്ന് കോടതിൽ ഹാജരാക്കും. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയത് ആണെന്നും തെളിവുകൾ നശിപ്പിച്ചിട്ടില്ല എന്നും സായി ശങ്കർ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞി ദവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കിൽ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞതായി ഹർജിയിൽ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.
ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായ് ശങ്കർ സഹകരിച്ചില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കറിന്റെ പുതിയ നീക്കം.
'കാവ്യയെ ചോദ്യം ചെയ്യണം'; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ ഒട്ടേറെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ തുടർ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങളും സൂരജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായും പ്രോസിക്യൂഷൻ പറയുന്നു. അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam