
ആലപ്പുഴ: സി എസ് സുജാതയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ ജി സുധാകരനെതിരെ മന്ത്രി സജി ചെറിയാൻ. ജി സുധാകരന് പരാജയഭീതിയാണെന്ന് സജി ചെറിയാൻ വിമര്‍ശിച്ചു. ജയിക്കാൻ എന്ത് പരാമർശവും നടത്താമെന്ന മാനസികാവസ്ഥയിലാണ് ജി സുധാകരനെന്ന് വിമര്‍ശിച്ച സജി ചെറിയാന്‍. അമ്പലപ്പുഴയിലെ ജനങ്ങൾ അവസരവാദത്തിന് അറുതി വരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീയെ സമുദായം പറഞ്ഞ് ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമുദായങ്ങളെ ആശയകുഴപ്പത്തിൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര കമ്മിറ്റി അംഗമായ സി എസ് സുജാത, ദീർഘകാലമായി സംഘടന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. സുജാതയ്ക്ക് ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരൻ ശത്രുക്കൾക്ക് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച സജി ചെറിയാൻ, സുധാകരനെ നേതാവ് എന്ന് വിളിക്കരുതെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാർമികതയാണ് ഒരു നേതാവിന് വേണ്ടതെന്നും അത് അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. അദ്ദേഹം വിശ്വസിച്ച ജനങ്ങളെ ഒറ്റുകൊടുത്തുവെന്നും മന്ത്രി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിൽ നേട്ടം നേടാൻ എന്തും പറയുന്ന സമീപനമാണ് സുധാകരൻ സ്വീകരിക്കുന്നതെന്നും, സഹപ്രവർത്തകരെ പോലും കുറ്റപ്പെടുത്തുന്ന നിലപാടാണെന്നും സജി ചെറിയാൻ വിമർശിച്ചു. യുഡിഎഫിന് കേരളത്തിൽ പരാജയം നേരിടേണ്ടി വരുമ്പോൾ ഏറ്റവും ശ്രദ്ധേയമായ തോൽവി അമ്പലപ്പുഴയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam