
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ അടിമത്തത്തിന്റെ ചാർട്ടർ എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോടും ഭരണഘടനയോടും ഒരിക്കലും കൂറുണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഭരണഘടന നടപ്പാക്കിയ 195 ൽ രാജ്യത്തുടനീളം കലാപമുണ്ടാക്കി കമ്മ്യൂണിസ്റ്റ് ഭരണം സൃഷ്ടിക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്. ഇന്ത്യൻ മണ്ണിൽ ഉടൻ വിപ്ലവം സാധ്യമല്ലെന്ന് മനസിലാക്കിയപ്പോഴാണ് പാർലമെന്‍ററി ജനാധിപത്യവുമായി സന്ധിചെയ്യാൻ നിർബന്ധിതമായത്.
ജനപ്രതിനിധികൾ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് അടവുനയത്തിന്റെ ഭാഗമായ തികഞ്ഞ കാപട്യമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വെളുത്ത സായിപ്പന്മാരിൽ നിന്നും കറുത്ത സായിപ്പന്മാരിലേക്കുള്ള അധികാര കൈമാറ്റം എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് പക്ഷം ചേർന്ന് 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയുടെ വിഭജനത്തിന് ഇടയാക്കിയ ദ്വിരാഷ്ട്ര വാദത്തെ അംഗീകരിച്ചിരുന്നു. 1962ൽ ഇന്ത്യ ചൈനയെ ആക്രമിച്ചപ്പോൾ മഹാഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകാരും ചൈനയുടെ പക്ഷത്തായിരുന്നു. കമ്മ്യൂണിസ്റ്റുകാർ ഇന്നും അന്ധമായ ചൈന പ്രേമം തുടരുന്നു. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാർ എവിടെയും ഏകാധിപതികളാണ്. പാർട്ടി സ്റ്റഡി ക്ലാസുകളിൽ നിന്നും ലഭിച്ച പ്രചോദനം ഉൾകൊണ്ടാണ് മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളി പ്രസംഗം നടത്തിയത്. പാർട്ടിയുടെ അംഗീകൃത നയമാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
സജി ചെറിയാന്‍ വിവാദം; മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല,സജി ചെറിയാനും ക്യാബിനറ്റില്‍ പങ്കെടുത്തു
തിരുവനന്തപുരം; ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ശേഷം സജി ചെറിയാന്‍ പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേര്‍ന്നു. വിവാദത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയും മൗനം പാലിച്ചു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ നാളെ രാഷ്ട്രീയ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സജി ചെറിയാന്‍റെ രാജി; സിപിഎമ്മിന്‍റെ തീരുമാനം നീളുന്നു, നാളത്തെ സമ്പൂര്‍ണ സെക്രട്ടേറിയേററ് യോഗം നിര്‍ണായകം
ഭരണഘടനക്കെതിരെ വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും പ്രതിഷേധവും ശക്തമായി തുടരുമ്പോഴും തീരുമാനമെടുക്കാതെ സിപിഎം. ഇന്ന് ചേര്‍ന്ന അവയ്ലബിള്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമായില്ലെന്ന് എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചു.സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം പുറത്തുവന്ന മന്ത്രി സജി ചെറിയാന്‍ എന്തിനാണ് രാജിയെന്നാണ് ചോദിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്നും മന്ത്രി ചോദിച്ചു.സെക്രട്ടേറിയേറ്റ് യോഗ തീരുമാനം സംബന്ധിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, ഇല്ലെന്ന് പിന്നീട് വ്യക്തമാക്കി.നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയേററ് യോഗം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
'ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും': സീതാറാം യെച്ചൂരി
ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരം തേടി. ഉചിതമായി നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
സംസ്ഥാന നേതാക്കളോട് സംസാരിച്ചിരുന്നു. അവിടെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സജി ചെറിയാൻ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നാവ് പിഴയെന്നായിരുന്നു പിബി അംഗം ബേബി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
'ഭരണഘടനയെ അധിക്ഷേപിച്ചു', സജി ചെറിയാനെതിരെ ഗവർണർക്ക് ലോയേഴ്സ് ഫോറത്തിന്റെ പരാതി
സജി ചെറിയാന്‍ വിവാദം; 'ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും': സീതാറാം യെച്ചൂരി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam