
ആലപ്പുഴ: സിൽവർലൈൻ (Silver Line) പ്രതിഷേധം ശക്തമായ ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വീടുകൾ കയറി മന്ത്രി സജി ചെറിയാന്‍റെ (Saji Cheriyan) പ്രചാരണം. ചെങ്ങന്നൂരിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണം നടക്കുന്നത്. കുഴുവല്ലൂരില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതകല്ല് മന്ത്രി പുനസ്ഥാപിച്ചു. മാധ്യമങ്ങളെ ഒഴിവാക്കി ഇരുചക്രവാഹനത്തിലെത്തിയാണ് മന്ത്രി ആളുകളുമായി സംസാരിച്ചത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി വിശദീകരിച്ചു.
കൂടുതല്‍ പ്രതിഷേധം ഉണ്ടായ ഭൂതംകുന്ന് കോളനിയിലെ അടക്കം ആളുകള്‍ പദ്ധതിയെ നിലവില്‍ അനുകൂലിക്കുന്നുണ്ട്. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രിയെ കാണാന്‍ സാധിച്ചില്ലെന്നും പ്രദേശത്തെ ചില വീട്ടമ്മമാര്‍ പറഞ്ഞു. അതേസമയം സ്ഥലം വാങ്ങി വീട് വെച്ചുതന്നാല്‍ ഇറങ്ങാന്‍ തയ്യാറാണെന്നും ചിലര്‍ പ്രതികരിച്ചു.
കൊച്ചി: സിൽവർലൈൻ (silver line) സർവേയുമായി (survey) ബന്ധപ്പെട്ട രണ്ട് ഹർജികൾ കൂടി ഹൈക്കോടതി (high court) തള്ളി. രണ്ട് റിട്ട് ഹർജികൾ ആണ് തള്ളിയത്. സർവേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സിൽവർലൈൻ സ്പെഷ്യൽ പദ്ധതി അല്ലെന്നും സർവേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ നഗരേഷിന്‍റെതാണ് ഉത്തരവ്. കെ റെയില്‍ റെയിൽവേയുടെ പദ്ധതിയല്ലെന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.
ഇതിനിടെ സിൽവര്‍ലൈന്‍ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെസിബിസി രംഗത്തുവന്നു. സർക്കാർ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കണം. ഇപ്പോഴത്തെ ചോദ്യങ്ങളും വിമർശനങ്ങളും പൂർണമായി അവഗണിക്കാൻ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നു സർക്കാർ വിമർശനങ്ങളെ ഗൗരവമായി തന്നെ ഉൾക്കൊളളണം. മൂലമ്പളളി പോലുളള മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാകില്ലെന്നും കെസിബിസി പറഞ്ഞു.