
കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഉമർഫൈസി മുക്കം. വൈദ്യുതി വരുന്നതിന് മുൻപ് നമ്മളെല്ലാവരും വെളിച്ചത്തിനായി വിളക്കാണ് കത്തിച്ചിരുന്നതെന്നും ഇപ്പോഴും വൈദ്യുതി നിലക്കുമ്പോൾ വിളക്ക് കത്തിക്കാറുണ്ടെന്നും ഉമർഫൈസി മുക്കം പറഞ്ഞു. അല്ലാതെ ദീപാരാധന, സൂര്യാരാധന തുടങ്ങി കണ്ടതിനെ എല്ലാം ആരാധിക്കുന്ന സ്വഭാവം മുസ്ലീംങ്ങൾക്കില്ല. മറ്റു ആരാധനയുമായി ഇസ്ലാം മതവിശ്വാസികൾ ബന്ധപ്പെടാൻ പാടില്ല എന്നാണ് മതം പറയുന്നതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
സ്ത്രീയോ എംഎൽഎയോ കത്തിച്ചതിനെ കുറിച്ച് പ്രത്യേകം പറയേണ്ട വിഷയമല്ല. ആർക്കും വിളക്ക് കത്തിക്കാം. കത്തിക്കാതെ ഇരിക്കുകയും ചെയ്യാം. ആരാധനയുടെ ഭാഗമായി ചെയ്യുകയാണെങ്കിൽ തെറ്റാണ്. തുടങ്ങുന്ന കാര്യത്തിന് പുണ്യം ഉണ്ടാവും എന്ന വിശ്വാസത്തിലാണ് വിളക്ക് കത്തിക്കുന്ന ആരാധന സമ്പ്രദായം പൊതു വേദിയിലേക്ക് കടന്നുവന്നത്. ആ ഒരു നിലയിൽ ആകുമ്പോൾ ഏക ദൈവവിശ്വാസിയായ മുസ്ലീങ്ങൾ അതിൽ നിന്നും മാറിനിൽകുന്നതാണ് നല്ലത്. അത്തരം കാര്യം ചെയ്യുന്നത് മുസ്ലീങ്ങളുടെ വിശ്വാസത്തിന് എതിരാണ്. അള്ളാഹു അല്ലാത്ത ആരെയും ആരാധിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലീങ്ങൾ. ദീപത്തെയോ സൂര്യനെയോ മറ്റൊന്നിനെയെയും വിശ്വസിക്കാൻ പാടില്ല. ആ വിശ്വാസത്തിന്റെ ആവശ്യമില്ല. ഈ വിഷയം ഒരു തർക്ക വിഷയമാകേണ്ടതില്ല. മുസ്ലീങ്ങൾ പൊതു പരിപാടികൾ വിലക്കുന്ന ആളുകളാണെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതമായ ചില കാര്യങ്ങളാണ് നടക്കുന്നത്. ഉദ്ഘാടനം ചെയ്യാൻ നാട മുറിക്കൽ, വാതിൽ തുറക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഉണ്ടല്ലോ. സി എച്ച് മുഹമ്മദ് കോയ ഉൾപ്പെടെ പലരും ഉന്നതവും ഭരണഘടനാ സ്ഥാനങ്ങളിലും ഇരുന്ന് പൊതു വേദിയിൽ പങ്കെടുത്ത് മാതൃക കാണിച്ചിട്ടുണ്ട്. ആ മാതൃക വിട്ടുപോകേണ്ട ആവശ്യം മുസ്ലീംലീഗുകാർക്ക് ഇല്ല. ആ മാതൃകയിൽ തുടരുകയാണ് ചെയ്യണ്ടതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam