'കുറ്റസമ്മതത്തിന് തയ്യാർ'; സന്ദീപ് നായരുടേത് നിർണ്ണായക നീക്കം; ലൈഫ് മിഷനിലേക്കും വഴി തെളിക്കുമോ?

By Web TeamFirst Published Sep 30, 2020, 3:40 PM IST
Highlights

ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക് ഉടമ കമ്മീഷൻ അയച്ചത് സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്കാണ്

കൊച്ചി: കുറ്റസമ്മതം നടത്താൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ച് സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി പ്രതി സന്ദീപ് നായർ. കള്ളക്കടത്തിലെ മുഴുവൻ വിവരങ്ങളും  വെളിപ്പെടുത്താൻ ഒരുക്കമാണെന്നും രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നുമാണ് എൻഐഎ കോടതിയിൽ സന്ദീപ് പറഞ്ഞത്.  സന്ദീപിന്‍റെ രഹസ്യ മൊഴി രേഖപ്പെടുക്കാൻ  ഉത്തരവിട്ട എൻഐഎ  കോടതി കുറ്റസമ്മതം നടത്തിയത് കൊണ്ട് ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രതിയെ ഓർമ്മിപ്പിച്ചു.

നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ  സംഭവത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ നാലം പ്രതിയാണ് സന്ദീപ് നായർ. സ്വർണ്ണക്കടത്തിന്‍റെ ഗൂഢാലോചനയിൽ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന പ്രതിയാണ് എല്ലാം വെളിപ്പെടുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. കള്ളക്കടത്ത് കേസിൽ തനിക്ക് എതിരായ തെളിവുകളാകും താൻ പറയുന്ന കാര്യങ്ങൾ എന്ന് അറിഞ്ഞ് കൊണ്ടാണ് എല്ലാം പറയാൻ തയ്യാറാകുന്നതെന്ന് സന്ദീപ് കോടതിയെ അറയിച്ചു. സിആർപിസി 164 പ്രകാരം സന്ദീപിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. എന്നാൽ കുറ്റസമ്മതം നടത്തിയത് കൊണ്ട് ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന് കരുതരുതെന്ന് സന്ദീപ് നായരെ കോടതി ഓർമ്മിപ്പിച്ചു. 

സന്ദീപിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ വരും ദിവസം എൻഐഎ  സിജഎം കോടതിയിൽ അപേക്ഷ നൽകും. സ്വർണ്ണക്കടത്തിൽ ലഭിക്കുന്ന വരുമാനം  രാജ്യ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചിരിക്കാം  എന്നാണ്  എൻഐഎ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അത്തരം തെളിവുകൾ ഒന്നും ഹാജരാക്കാൻ എൻഐഎയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുത്തിയതെന്ന് കോടതിയും ആരാഞ്ഞിരുന്നു.  സാമ്പത്തിക ഭദ്രത തകർക്കലും ദേശവിരുദ്ധ പ്രവർത്തിയായി കണക്കാക്കണമെന്നായിരുന്നു അന്ന് എൻഐഎ കോടതിയെ അറയിച്ചത്. ഈ ഘട്ടത്തിലാണ് പ്രതി രഹസ്യ മൊഴി  നൽകാൻ തയ്യാറാകുന്നതെന്നതും ശ്രദ്ധേയമാണ്.

ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക് ഉടമ കമ്മീഷൻ അയച്ചത് സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്കാണ്. അത് കൊണ്ട് തന്നെ സ്വർണ്ണക്കടത്തിൽ  സന്ദീപ് നായരുടെ കുറ്റ സമ്മത മൊഴി മറ്റ് അന്വേഷണങ്ങളിലെയും നിർണ്ണയക തെളിവായേക്കുമെന്നും സൂചനയുണ്ട്. 
 

click me!