
പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് വീട്ടിലെത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. കൊടപ്പനക്കൽ തറവാട്ടിൽ തനിക്ക് വലിയൊരു കസേരയാണ് കിട്ടിയതെന്നും ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം അറിയാതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ തനിക്കെതിരെ ആരോപണങ്ങൾ തുടരുന്നതെന്നും സന്ദീപ് പറഞ്ഞു. ബിജെപിയാണ് അവസാന അഭയ കേന്ദ്രം എന്ന ധാരണ തിരുത്തുന്ന നിലപാടാണ് സന്ദീപിന്‍റെതെന്ന് പറഞ്ഞ ലീഗ് നേതാക്കള്‍ സന്ദീപിന്‍റെ കോൺഗ്രസിലേക്കുള്ള വരവില്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
കെപിസിസി അധ്യക്ഷൻ നിർദ്ദേശപ്രകാരമായിരുന്നു മുസ്ലീം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്നും പാണക്കാടേക്ക് തിരിക്കും മുൻപ് സന്ദീപ് എംഎൽഎ നജീബ് കാന്തപുരത്തിന്‍റെ ഓഫീസിലാണ് ആദ്യം എത്തിയത്.എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ടായിരുന്നു.
മുസ്ലിം ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നായിരുന്നു പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപിന്റെ പ്രതികരണം. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ താൻ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും സന്ദീപ് പറയുന്നു.
കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യർ പാണക്കാട്ടേക്ക് പോകുന്നതെന്ന് കെ സുധാകരനും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുന്നണിയിൽ വരുമ്പോൾ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ട്. സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചിരുന്നു. സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ബിജെപിക്ക് അകത്ത് നിന്നുകൊണ്ട് ചെയതതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. ബിജെപിക്ക് മുതൽക്കൂട്ടായ ആളാണ് ഇന്ന് കോൺഗ്രസിനൊപ്പം ചേർന്നത്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ വരും. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിതെന്നും ബിജെപിയിൽ നിന്ന് ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താനെന്നും സുധാകരൻ അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam