
മലപ്പുറം: കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂരിന്‍റെ മലബാര്‍ പര്യടനം തുടരുന്നു.കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന സതീശന്‍റെ മുന്നറിയിപ്പിന് അദ്ദേഹം മറുപടി നല്‍കി.കേരള രാഷ്ട്രീയത്തിൽ വന്നത് മുതൽ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. വിഭാഗീയതയുടെ എതിരാളിയാണ് ഞാൻ. ഒരു ഗ്രൂപ്പും ഞാൻ ഗ്രൂപ്പ് സ്ഥാപിക്കാൻ പോകുന്നില്ല.ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല. കോൺഗ്രസിന് വേണ്ടിയാണ് ഞാനും രാഘവനും നിൽക്കുന്നത്. അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനം പരാമര്‍ശിച്ച് പ്രതികരിച്ചിരുന്നു. അത്തരക്കാരെ നിർത്തണ്ടിടത്ത് നിർത്തും. ഞങ്ങൾ നേതൃത്വം നൽകുന്നിടത്തോളം കാലം പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്താൻ ഒരാളെയുംഅനുവദിക്കില്ല. മാധ്യമങ്ങൾ കോൺഗ്രസ് നേതാക്കളെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കുന്നുവെന്നും സതീശൻ പറഞ്ഞു. ഊതി വീർപ്പിച്ചാൽ പൊട്ടുന്ന ബലൂണുകളല്ല സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എംപിയായ ശശി തരൂർ പങ്കെടുത്തോയെന്നത് മാധ്യമങ്ങൾ പരിശോധിക്കൂ. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു. കെ സുധാകരന്റെ ഇല്ലാത്ത കത്ത് മാധ്യമങ്ങൾ കൊണ്ടുവന്ന് സംസ്ഥാനത്തെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണ്. ഘടകക്ഷി നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളോട് ഹൃദയ ബന്ധമാണുള്ളതെന്നും പാണക്കാട്ടെ ശശി തരൂരിന്റെ സന്ദർശനത്തിന് കിട്ടിയ സ്വീകരണത്തോട് വിഡി സതീശൻ പ്രതികരിച്ചു.
കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടെങ്കിലും അതിനെ ലംഘിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. സംസ്ഥാന കോൺഗ്രസിൽ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇന്ന് പാണക്കാട് തറവാട്ടിലെത്തി മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചു. ശശി തരൂരിന്റെ സന്ദർശനത്തെ നല്ല രീതിയിലാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന് ശേഷം മലപ്പുറം ഡിസിസിയിൽ എത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എപി അനിൽകുമാർ തുടങ്ങി പ്രമുഖ നേതാക്കളാരും എത്തിയില്ലെന്നത് സംസ്ഥാനത്തെ കോൺഗ്രസിൽ ശശി തരൂരിനെതിരായ ഒരു വിഭാഗത്തിന്റെ നിലപാട് അടിവരയിട്ട് തെളിയിക്കുതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam