യാതനകളോട് മല്ലിട്ട ശാസ്താംകോട്ട നീലകണ്ഠന്‍ ചരിഞ്ഞു

By Web TeamFirst Published Dec 29, 2019, 3:50 PM IST
Highlights

വര്‍ഷങ്ങള്‍ക്ക് മുമ്പ് പാപ്പാന്‍ , നീലകണ്ഠനോട് കാട്ടിയ ക്രൂരതയടക്കമുള്ളവ പങ്കുവയ്ക്കുന്നവര്‍ ഇനിയൊരു കൊമ്പനും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും ആവശ്യപ്പെടുന്നു

തിരുവനന്തപുരം: ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജരാജന്‍ ശാസ്താംകോട്ട നീലകണ്ഠന്‍ ചരിഞ്ഞു. ഏറെ നാളായി അസുഖബാധിതനായിരുന്ന നീലകണ്ഠന്‍ ഏഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തുള്ള കോട്ടൂര്‍ ആന പരിപാലനകേന്ദ്രത്തില്‍ വച്ചാണ് ആനപ്രേമികളുടെ ഗജരാജൻ; ശാസ്താംകോട്ട നീലകണ്ഠന്‍ ചരിഞ്ഞുനീലകണ്ഠന്‍ ചരിഞ്ഞത്.

നീലകണ്ഠന്‍റെ വിയോഗം ആനപ്രേമികളെ സങ്കടത്തിലാക്കിയിട്ടുണ്ട്. നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ സങ്കടം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാപ്പാന്‍ , നീലകണ്ഠനോട് കാട്ടിയ ക്രൂരതയടക്കമുള്ളവ പങ്കുവയ്ക്കുന്നവര്‍ ഇനിയൊരു കൊമ്പനും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും ആവശ്യപ്പെടുന്നു.

ലക്ഷ്മി നാരായണനെന്ന ആനപ്രേമിയുടെ കുറിപ്പ്

അങ്ങനെ നീലനും പോയി...

സുഖചികിത്സയ്ക്കായി കോട്ടൂരിലേക്ക് കൊണ്ട് പോയ ആന ചെരിഞ്ഞു എന്ന് ഒറ്റ വാചകത്തിൽ പറഞ്ഞുതീർക്കാൻ കഴിയില്ല..അതിനും ഏറെ അപ്പുറമാണ് ഈ മിണ്ടാപ്രാണി അനുഭവിച്ച നരകയാതന.

ആനകളോട് അൽപസ്വൽപം സ്നേഹമുള്ളവർക്ക് ശാസ്താംകോട്ട നീലകണ്ഠൻ എന്ന നീലനെ അത്രപെട്ടെന്ന് മറക്കാൻ കഴിയില്ല... ഉത്സവങ്ങളിലെ തരാമോ, തലയെടുപ്പിലെ കേമനോ ഒന്നുമായിരുന്നില്ല നീലൻ. മദ്യലഹരിയിൽ പാപ്പാന്റെ മർദ്ദനമേറ്റ് ഇടത് കാൽമുട്ട് തകർന്ന ആന 13 വർഷമായി മൂന്നുകാലിലായിരുന്നു നടന്നിരുന്നത്. കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തിൽ 2004 ൽ നടക്കിരുത്തിയതാണ് നീലനെ..ചട്ടം പഠിപ്പിക്കാൻ വന്ന പാപ്പാൻ തല്ലി പതം വരുത്തി..ഇടതു കാൽമുട്ടിൽ അടിയുടെ ഫലമായി നീരുകെട്ടിയപ്പോൾ വാതരോഗമാണ് എന്ന് കരുതി ചികിൽസിച്ചു. ഒടുവിൽ തീരെ നടക്കാൻ വയ്യാതെ മുടന്തി മൂന്നു കളിലായി നീലന്റെ നിൽപ്പ്. വർഷങ്ങളോളം 'വരുമാനമില്ലാത്ത' ആനയെ ദേവസ്വം ചികിൽസിച്ചു. ഇതിനിടയിൽ കാലിലെ മുറിവ് കൂടുതലാകുകയും കിടക്കാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. പിന്നെ ഒരു നാല് വർഷം ഒരേ നിൽപ്പ്. വ്യായാമത്തിനായി നടത്തിക്കുമായിരുന്നത് പതിയെ ഇല്ലാതെയായി.

മൃഗസ്നേഹികൾ ഇടപെട്ടതോടെ ആനയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ട് പോയത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. 24 മണിക്കൂർ വെറ്റിനറി ഡോക്റ്ററുടെ സേവനം ഉറപ്പ് പറഞ്ഞിട്ട൫യാണ് ആനയെ കോടതി കോട്ടൂരിലേക്ക് മാറ്റിയത്. എന്നാൽ ഡോക്റ്റർമാരുടെ സേവനം ആവശ്യത്തിന് ആനക്ക് ലഭിച്ചിരുന്നില്ലെന്നു പറയുന്നു. എന്തായാലും മുടന്തി ആണെങ്കിലുംജ് നടന്ന് ലോറിയിൽ കയറിയ ആന കോട്ടൂരിലെ ചികിത്സയ്ക്ക് ശേഷം ബെൽറ്റിട്ട് പൊക്കിയാൽ മാത്രം എഴുന്നേറ്റ് നിൽക്കുന്ന അവസ്ഥയിലായി. 70 % അവയവങ്ങളും പ്രവർത്തനം നിലച്ച ആനക്ക് ദയാവധം വേണമെന്ന ആവശ്യം ഉയരുന്നതിനിടെയായിരുന്നു മരണം..ഒരുവിധത്തിൽ പറഞ്ഞാൽ നീലകണ്ഠൻ രക്ഷപ്പെട്ടു.മരണം അവന് ലഭിക്കുന്ന ഏറ്റവും മികച്ച നീതിയാണ്.

കാട്ടിനുള്ളിൽ 150 ൽ പരം ഔഷധസസ്യങ്ങളും പഴങ്ങളും കഴിച്ച് കിലോ മീറ്ററുകൾ നടക്കുന്ന ജീവികളാണ് ആനകൾ..നാട്ടിൽ എത്തുമ്പോൾ അവയ്ക്ക് നൽകുന്ന പ്രധാന ആഹാരമാകട്ടെ ദഹിക്കാൻ ഏറെ വിഷമമുള്ള പനമ്പട്ടയും ഓലയും. നാട്ടാനകൾ ഭൂരിഭാഗവും ചെറിയുന്നത് ഈ ഭക്ഷണക്രമം കൊണ്ട് ഉണ്ടാകുന്ന എരണ്ടകെട്ടിനെ തുടർന്നാണ്. ഇനിയിപ്പോൾ അതല്ല വിഷയമെങ്കിൽ... ഇതുപോലുള്ള ശാരീരിക പീഡനങ്ങൾ.. ചങ്ങല ഉരഞ്ഞുണ്ടായ വ്രണത്തിൽ കരിതേച്ച് ഉത്സവത്തിനെഴുന്നള്ളിക്കുന്നതും, ചട്ടവ്രണം ഉണങ്ങാതെ വച്ച് ആനയെ അനുസരണ പഠിപ്പിക്കുന്നതുമെല്ലാം സ്ഥിരം സംഭവങ്ങൾ.. 500 ൽ പരം നാട്ടാനകളുള്ള കേരളത്തിൽ അവയെ എല്ലാം കാട് കയറ്റി വിടുകയെന്നത് നടപ്പുള്ള കാര്യമല്ല... കുറഞ്ഞ പക്ഷം ഉടമകൾ അവയെ നന്നായി പരിചരിക്കുന്നുണ്ട് എന്നെങ്കിലും ഉറപ്പാക്കുന്ന നിയമ സംവിധാനം വരണം. അല്ളെങ്കിൽ ശ്രീലങ്കയിൽ ഉള്ളത് പോലെ സൗകര്യമുള്ള എലിഫന്റ് പാർക്കുകൾവരണം ... വാരിക്കുഴികൾ നിരോധിച്ചത് പോലെ ആനവളർത്തലും നിരോധിക്കണം.. എന്നാൽ അത് എത്ര മാത്രം നടപ്പാക്കാൻ കഴിയുന്ന കാര്യമാണെന്ന് അറിയില്ല.

 

click me!