എൽ.എൽ.ബി പ്രവേശന പരീക്ഷയ്ക്കെത്തിയ ആന്ധ്രാ സ്വദേശികളായ അമ്മയ്ക്കും മകൾക്കും കൊച്ചിയിൽ ബസിൽ വെച്ച് നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗ് കേരള പോലീസ് തിരികെ നൽകി. എറണാകുളം ട്രാഫിക് പോലീസിന്റെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഒരു ചെറിയ വീഡിയോ ദൃശ്യത്തിന്റെ സഹായത്തോടെയാണ് ബാഗ് കണ്ടെത്തിയത്.
കൊച്ചി: കേരളത്തിൽ എൽ.എൽ.ബി പ്രവേശന പരീക്ഷ എഴുതാനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ അമ്മയ്ക്കും മകൾക്കും നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗ് സമയോചിതമായ ഇടപെടലിലൂടെ തിരികെ നൽകി കേരള പോലീസ്. എറണാകുളം ട്രാഫിക് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോയ് ജോസഫ്, എ.എസ്.ഐ. ജിജേഷ്, ഹോം ഗാർഡ് സുധൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ബാഗ് കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി സ്വദേശി ജാഷ്ണവിയും അമ്മ ലളിത റാണിയുമാണ് കൊച്ചിയിൽ പരീക്ഷയ്‌ക്കെത്തിയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈറ്റില ഹബിൽ നിന്ന് ഹൈക്കോടതിയിലേക്കുള്ള ബസിൽ യാത്ര ചെയ്യുമ്പോഴാണ് മകളുടെ ഒറിജിനൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ, പണം, ട്രെയിൻ ടിക്കറ്റ് എന്നിവയടങ്ങിയ ബാഗ് ഇവർ ബസിൽ മറന്നുവെച്ചത്. വൈകിട്ട് നാലോടെ വൈറ്റില ട്രാഫിക് ടവറിലെത്തിയ ഇവർ കൈവശമുണ്ടായിരുന്ന ഏക തെളിവായ ബസ് ടിക്കറ്റ് പോലീസിനെ കാണിച്ച് സഹായം അഭ്യർത്ഥിച്ചു. ശക്തമായ മഴയെപ്പോലും അവഗണിച്ച് പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വൈറ്റില ഹബിലെത്തി അന്വേഷണം ആരംഭിച്ചു. ഓരോ ബസുകളിലും കയറി പരിശോധന നടത്തി. ടിക്കറ്റിന്റെ ചിത്രം വിവിധ ബസ് ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറി.
ഇതിനിടയിൽ, ജാഷ്ണവി യാത്രയ്ക്കിടെ മൊബൈലിൽ പകർത്തിയ മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ദൃശ്യം പോലീസ് പരിശോധിച്ചു. എറണാകുളം ടൗൺഹാൾ പ്രദേശം മാത്രം ദൃശ്യമായ ഇതിന്റെ അടിസ്ഥാനത്തിൽ വൈറ്റില–വൈറ്റില സർക്കുലർ ബസുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹി നെൽസൺ വഴി എല്ലാ ജീവനക്കാരിലേക്കും വിവരമെത്തിച്ചു. മൂന്ന് മണിക്കൂറിലേറെ തിരഞ്ഞിട്ടും ബാഗ് കണ്ടെത്താനാകാതെ വന്നതോടെ ആശങ്കയേറി. എന്നാൽ, പോലീസ് കാണിച്ച വീഡിയോ ദൃശ്യം ശ്രദ്ധയിൽപ്പെട്ട ഒരു ബസ് ജീവനക്കാരൻ അത് 'ഫ്രണ്ട്സ്' എന്ന ബസാണെന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ എ.എസ്.ഐ ജിജേഷിന്റെ നേതൃത്വത്തിൽ ഈ ബസ് തടഞ്ഞുനിർത്തി പരിശോധിക്കുകയും ലഗേജ് ബെർത്തിൽ സുരക്ഷിതമായിരുന്ന ബാഗ് കണ്ടെത്തുകയുമായിരുന്നു. രേഖകളും പണവും ഒട്ടും നഷ്ടപ്പെടാതെ തിരികെ ലഭിച്ചതോടെ ലളിത റാണിയും മകളും ആശ്വസിച്ചു. കേരള പോലീസിന്റെ സേവനമനോഭാവത്തെയും ആത്മാർത്ഥതയെയും നിറകണ്ണുകളോടെ ഇരുവരും അഭിനന്ദിച്ചു.


