
ആലപ്പുഴ: നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ സ്ത്രീയെന്ന് പോലും പരാമര്‍ശിക്കുന്നത് വര്‍ത്തമാന കേരളത്തിന് അപമാനമാണെന്ന് അരിത പറഞ്ഞു. കലാമേഖലയില്‍ വിഷത്തിന്റെ വിത്തു പാകുന്ന സത്യഭാമ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലതെന്നും അരിത പറഞ്ഞു.
അരിത ബാബുവിന്റെ കുറിപ്പ്: ''ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്.
പ്രശസ്ത കലാകാരന്‍ ശ്രീ. RLV രാമകൃഷ്ണനെതിരെ അധിക്ഷേപ വര്‍ത്തമാനം നടത്തിയ നിങ്ങളെ സ്ത്രീയെന്നു പോലും പരാമര്‍ശിക്കുന്നത് വര്‍ത്തമാന കേരളത്തിനു അപമാനമാണ്. സര്‍വ്വമേഖലകളിലും കൊടികുത്തിവാഴുന്ന ജാതീയതക്കെതിരായ പരസ്യമായ പോരാട്ടത്തിലാണെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം നെറുകേടുകളും നമുക്കു ചുറ്റും താണ്ഡവമാടുന്നത് കണ്ടില്ലെന്ന് നടിക്കുവാന്‍ നമുക്കാവില്ല.''
''കാരണം ജാതിമത വ്യത്യാസങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ മതിമറന്ന് ആനന്ദം കണ്ടെത്തി തീരുന്നത് കലാമേഖലയിലാണ്. അവിടെ വിഷത്തിന്റെ വിത്തുപാകുന്ന സത്യഭാമേ നിങ്ങള്‍ ഈ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി കേരള ജനതയോട് മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. #With_you_RLV_Ramakrishnan. നിങ്ങളെ ഈ സമൂഹത്തില്‍ അപമാനിക്കുന്നവരുടെ മുന്നില്‍ വിട്ടു കളയാന്‍ മലയാളികള്‍ക്ക് ആവില്ല കാരണം നിങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട മണി ചേട്ടന്റെ അനുജന്‍ കൂടിയാണ്.''
അതേസമയം, സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും കലാമണ്ഡലം വിസിയും രജിസ്ട്രാറും അപലപിച്ചു. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വ്യക്തമാക്കി.
സത്യഭാമക്കെതിരെ കെ സുരേന്ദ്രന്‍; 'അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam